കൊൽക്കത്ത: സസ്‌പെൻസ് അവസാനിപ്പിച്ച് രാഷ്‌ട്രീയ നിലപാട് വ്യക്‌തമാക്കി നടി ശതാബ്‌ദി റോയ്. താൻ തൃണമൂൽ കോൺഗ്രസിന് ഒപ്പം തന്നെ തുടർന്നും പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ശതാബ്‌ദി വ്യക്‌തമാക്കി.
പാർട്ടി സഹപ്രവർത്തകനും മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ ശതാബ്‌ദി റോയ് സന്ദർശിച്ചു. അതിനുശേഷമാണ് അവർ നിലപാട് മാറ്റിയത്. തൃണമൂൽ കോൺഗ്രസ് വക്‌താവ് കുനാൽ ഘോഷുമായും ശതാബ്‌ദി റോയ് കൂടിക്കാഴ്‌ച നടത്തി.
തൃണമൂൽ കോൺഗ്രസിന്റെ ജനകീയ മുഖമായി അറിയപ്പെടുന്ന ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്‌ദി റോയ് പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്‌തമായിരുന്നു. 2009 മുതല്‍ ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശതാബ്‌ദി റോയ് തന്റെ നിലപാട് ഞായറാഴ്‌ച ഉച്ചക്ക് 2 മണിക്കു പ്രഖ്യാപിക്കുമെന്നു സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇവർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്‌തമായത്. ബംഗാള്‍ മന്ത്രി ജ്യോതിക് മാലിക്കിനെ വെല്ലുവിളിച്ചു കൊണ്ട് 50ഓളം തൃണമൂല്‍ എംഎല്‍എമാര്‍ അടുത്ത മാസം ബിജെപിയില്‍ ചേരുമെന്നു ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്‌താവന വന്നതിന് തൊട്ടു പിന്നാലെയാണ് ശതാബ്‌ദി റോയിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടത്.
പാർട്ടിയിൽ കൂടിയാലോചന നടക്കുന്നില്ലെന്നും പല പൊതു പരിപാടികളിൽ നിന്നും തന്നെ ബോധപൂർവ്വം മാറ്റി നിർത്തുകയാണെന്നും ശതാബ്‌ദി റോയ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. ഏറെ മാനസിക പ്രയാസം അനുഭവിക്കുന്നതായും അവർ പ്രതികരിച്ചിരുന്നു.
ശതാബ്‌ദിയുടെ പോസ്‌റ്റ് തൃണമൂൽ കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചിരുന്നു. താരത്തിന്റെ കുറിപ്പ് വന്നതിന് ശേഷം ശതാബ്‌ദി റോയിയുടെ ഫോൺ സിച്ച് ഓഫ് ആണെന്നും അവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ആയിരുന്നു തൃണമൂൽ നേതാക്കൾ പറഞ്ഞത്.
എന്നാൽ അഭ്യൂഹങ്ങൾ എല്ലാം അസ്‌ഥാനത്താക്കി താൻ തൃണമൂലിന് ഒപ്പം തന്നെ നിൽക്കുമെന്നാണ് ശതാബ്‌ദി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ബംഗാളിൽ മഹാസംഖ്യത്തിന് സാധ്യത; കോൺഗ്രസും സിപിഎമ്മും പുതിയ നീക്കത്തിലേക്ക്