മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് എംഎല്‍എയുമായ വികെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്‌ഥകള്‍ ലംഘിച്ച് പാണക്കാട്ടെത്തി. ഹൈദരലി തങ്ങള്‍, സാദിഖലി തങ്ങള്‍ എന്നിവരുമായി ഇബ്രാഹിംകുഞ്ഞ് കൂടിക്കാഴ്‌ച നടത്തി.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് പാണക്കാട്ട് എത്തിയത്. പികെ കുഞ്ഞാലിക്കുട്ടിയുമായും ഇബ്രാഹിംകുഞ്ഞ് കൂടിക്കാഴ്‌ച നടത്തി. കളമശേരി സീറ്റുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടന്നതായാണ് ലഭിക്കുന്ന വിവരം.
രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെ ആണ് കോടതി ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ പണക്കാട്ടെത്തി മുന്‍ മന്ത്രി ജാമ്യവ്യവസ്‌ഥ ലംഘിക്കുക ആയിരുന്നു.
ആരോഗ്യനില പരിഗണിച്ചാണ് കര്‍ശന ഉപാധികളോടെ കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജനുവരി എട്ടിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നവംബര്‍ 26ന് ആയിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ അറസ്‌റ്റ്.
Read Also: പിണറായി വിജയന്റെ പോലീസ് അത്ര ദുർബലമോ? പൂക്കോയ തങ്ങളെ എന്തുകൊണ്ട് പിടിക്കുന്നില്ല; കമറുദ്ദീൻ