കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം തനിക്കെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന സിപിഎം ആരോപണം തെറ്റാണ്. വോട്ടുകൾ കുറഞ്ഞത് സിപിഎമ്മിനാണെന്നും സുരേന്ദ്രൻ കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ശക്‌തമായ വർഗീയ ധ്രുവീകരണം നടന്നിട്ടുണ്ട്. കൽപ്പറ്റയിലെ മുസ്‌ലിം വിഭാഗക്കാരായ പാർട്ടിക്കാർ സിദ്ദീഖിന് വോട്ട് ചെയ്‌തു. 2016നെ അപേക്ഷിച്ച് ഇക്കുറി എൻഡിഎക്ക് വോട്ട് കുറഞ്ഞു. 40 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മറ്റ് മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് നഷ്‌ടപ്പെട്ടു എന്നും സുരേന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്തം തനിക്ക് തന്നെയാണ്. രണ്ടിടത്ത് മൽസരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിക്കുമായിരുന്നു എന്നു കരുതുന്നവരുണ്ട്. അത് ഒരോരുത്തരുടെ അഭിപ്രായമാണ്. താൻ പാർട്ടിക്ക് വിധേയനാണ്. പാർട്ടി ശാസനകൾ അനുസരിക്കുക മാത്രമാണ് ചെയ്‌തത്. രണ്ടിടത്ത് മൽസരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. കേന്ദ്ര നേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്‌തതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Also Read: ലോക്ക്ഡൗൺ; ജനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ