തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ നടപടിയുമായി കോളേജ് മാനേജ്‌മെന്റ്. കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ് പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്‌തു. നടപടി എടുക്കാൻ നിർദ്ദേശിച്ചു കേരള സർവകലാശാല രജിസ്‌ട്രാർ കോളേജ് മാനേജ്‌മെന്റിന് കത്ത് നൽകിയിരുന്നു. ഡോ. എൻകെ നിഷാദിനെ പുതിയ പ്രിൻസിപ്പലായി നിയമിച്ചു.
കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ തിരഞ്ഞെടുപ്പ് ആൾമാറാട്ട കേസിൽ പോലീസ് ഇന്ന് സർവകലാശാല രജിസ്‌ട്രാറുടെ മൊഴി എടുക്കും. സർവകലാശാല രജിസ്‌ട്രാറുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം കോളേജ് പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. എസ്എഫ്ഐ നേതാവ് വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, ആൾമാറാട്ടം ഉൾപ്പടെയുള്ള കുറ്റം ചുമത്തിയാണ് കാട്ടാക്കട പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
കോളേജിൽ നിന്ന് തിരഞ്ഞെടുപ്പ് രേഖകളും പോലീസ് ശേഖരിക്കും. ഇതിന് ശേഷമാകും പ്രിൻസിപ്പൽ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരിൽ നിന്ന് മൊഴിയെടുക്കുക. എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖും പ്രിൻസിപ്പലായിരുന്ന ജിജെ ഷൈജുവും ആസൂത്രിത നീക്കം നടത്തി മൽസരിച്ചു ജയിച്ച യുയുസിയുടെ പേര് വെട്ടി തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത വിശാഖിന്റെ പേര് ചേർത്തുവെന്നായിരുന്നു പരാതി.
Most Read: പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും; ഡ്രൈ ഡേ ഒഴിവാക്കില്ല