കൊച്ചി: എറണാകുളത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്ജെൻഡർ യുവതി സജനക്ക് നേരെയുണ്ടായ സാമൂഹ്യവിരുദ്ധ ആക്രമണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സജനക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് യുവജന കമ്മീഷൻ നിർദ്ദേശം നൽകുകയും ചെയ്‌തു.
Also Read: അതിക്രമം അംഗീകരിക്കാനാകില്ല, സജനയെ ഉപദ്രവിച്ചവര്‍ക്ക് എതിരെ നടപടി; ശൈലജ ടീച്ചര്‍
ട്രാൻസ്ജെൻഡർ വിഭാഗം ഉൾപ്പടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന അതിക്രമങ്ങൾ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരേ മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും സജനക്ക് തൊഴിലെടുത്ത് ജീവിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ചിന്താ ജെറോം വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസമാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ സഹായം ചോദിച്ചുകൊണ്ട് സജന ചെയ്‌ത വീഡിയോ ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ബിരിയാണി വിറ്റ് ഉപജീവനം നടത്തുന്ന സജനയുടെയും സുഹൃത്തുക്കളുടെയും കച്ചവടം ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ തടസപ്പെടുത്തുകയും അവരെ ആക്ഷേപിക്കുകയും ചെയ്‌തിരുന്നു. 150 ഓളം ബിരിയാണി പൊതികൾ വിറ്റ് പോകാതെ സജനക്ക് മടങ്ങേണ്ടി വന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള സജനയുടെ വീഡിയോ ഒരു പ്രാദേശിക ഇൻസ്‌റ്റഗ്രാം പേജ് ആണ് പുറത്ത് വിട്ടത്. സംഭവത്തിൽ വൻ പ്രതിഷേധം സമൂഹ മാദ്ധ്യമങ്ങളിൽ ഉയർന്നിരുന്നു. തുടർന്ന്, ആരോഗ്യമന്ത്രി കെ.കെ ശൈലജ കുറ്റവാളികൾക്കെതിരേ വേണ്ട നടപടിയെടുക്കുമെന്നും അറിയിച്ചു.