തിരുവനന്തപുരം: സംസ്‌ഥാനത്ത് വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഈ സമിതിയുടെ റിപ്പോർട് പരിശോധിച്ച ശേഷമേ നിരക്കിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും, യാത്രാ നിരക്ക് വർധനയിൽ സർക്കാർ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു. അതേസമയം, പുതുതായി തുടങ്ങിയ കെ സ്വിഫ്റ്റ് ബസുകൾ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത് ഗൗരവമായി കാണുന്നില്ലെന്നാണ് മന്ത്രി വ്യക്‌തമാക്കിയത്. ഗൗരവമുള്ള അപകടമല്ല ഉണ്ടായത്.
ചെറിയ സംഭവം മാത്രമാണ്. എന്നാൽ, മാദ്ധ്യമങ്ങൾ ഇക്കാര്യം പൊലിപ്പിച്ചു കാണിച്ചോ എന്നൊരു സംശയം ഉണ്ട്. കെ സ്വിഫ്റ്റ് ഡ്രൈവർമാരോട് പ്രത്യേക ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനം നൽകാത്തതാണ് അപകടത്തിന് കാരണമെന്ന വിമർശനവും മന്ത്രി തള്ളി.
അതിനിടെ കെഎസ്ആർടിസി ശമ്പള വിതരണത്തിന് സർക്കാർ സഹായം തേടിയിട്ടുണ്ടെന്നും ധനവകുപ്പിന്റെ ക്ളിയറൻസ് കിട്ടിയാൽ ഉടൻ ശമ്പളം നൽകുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ ഈ മാസം പ്രത്യേക പ്രതിസന്ധിയാണുള്ളത്. ശമ്പള പരിഷ്‌കരണം നടന്നതോടെ ഒരു മാസം അധികമായി 40 കോടിയോളം രൂപ സ്വരൂപിക്കേണ്ട നിലയാണെന്നും മന്ത്രി ആന്റണി രാജു കൂട്ടിച്ചേർത്തു.
Most Read: കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നു; പിഎംഎ സലാം