കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ഇന്ത്യൻ അംബാസഡർ അടക്കം 120 പേരുമായി വ്യോമസേനാ വിമാനം തിരിച്ചെത്തി. വിമാനം ഗുജറാത്തിൽ എത്തിയതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി അടച്ചു. രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം അതിവേഗ വിസാ സംവിധാനം ഏർപ്പെടുത്തി.
അഫ്‌ഗാനിസ്‌ഥാനിലെ സാഹചര്യം സങ്കീർണമായതോടെയാണ് ഇന്ത്യൻ അംബാസഡർ രുദേന്ദ്ര ടണ്ടനും എംബസി ഉദ്യോഗസ്‌ഥരും അടക്കമുള്ളവരെ അടിയന്തരമായി തിരിച്ചെത്തിച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇ- എമർജൻസി എക്‌സ് വിസ എന്ന പേരിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ വിസ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലഭിക്കുന്ന അപേക്ഷകൾ ഡെൽഹിയിലാകും പരിശോധിക്കുക.
തിരിച്ചെത്തുന്നവരുടെ ഏകോപനത്തിന് വിദേശകാര്യാ മന്ത്രാലയം പ്രത്യേക അഫ്‌ഗാൻ സെൽ രൂപീകരിച്ചിട്ടുണ്ട്. ആളുകൾക്ക് ബന്ധപ്പെടാൻ പ്രത്യേക ഫോൺ നമ്പറും ഇ- മെയിൽ ഐഡിയും പ്രസിദ്ധീകരിച്ചു. അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതി സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവൽ യുഎസ് എൻഎസ്‌എ ജേക്ക് സുലിവനുമായി ചർച്ച നടത്തി. കൂടാതെ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കനുമായും ചർച്ച നടത്തിയിരുന്നു.
Also Read: സിദ്ദീഖിന് എതിരെ വീണ്ടും അന്വേഷണം; ആവശ്യം തള്ളി കോടതി