ദോഹ : രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോക്‌ടർ എസ് ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും. ദോഹയിലെ ഇന്ത്യന്‍ എംബസിയാണ് വിദേശകാര്യ മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം വ്യക്‌തമാക്കിയിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്‌ദുൾ റഹ്‌മാൻ അല്‍ താനിയുമായും മറ്റ് പ്രമുഖരുമായും കൂടിക്കാഴ്‌ച നടത്തുമെന്നും എംബസി വ്യക്‌തമാക്കി.
ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്‌ചയില്‍ വിവിധ ഉഭയകക്ഷി പ്രശ്‌നങ്ങളിലും, ഇരു രാജ്യങ്ങള്‍ക്കും താൽപര്യമുള്ള പ്രാദേശിക, അന്താരാഷ്‌ട്ര വിഷയങ്ങളിലും അദ്ദേഹം ചര്‍ച്ച നടത്തും. ഒപ്പം തന്നെ കോവിഡ് വ്യാപനം നിലനിന്ന സമയത്ത് ഖത്തറില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മികച്ച പരിപാലനം നല്‍കിയതിന്റെ നന്ദിയും ജയശങ്കര്‍ ഇന്നത്തെ കൂടിക്കാഴ്‌ചയില്‍ അറിയിക്കും. വിദേശകാര്യമന്ത്രി എന്ന നിലയില്‍ എസ് ജയശങ്കര്‍ ആദ്യമായാണ് ഖത്തര്‍ സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ സന്ദര്‍ശനത്തിനുണ്ട്.
ലോകമൊട്ടാകെ കോവിഡ് വ്യാപനം രൂക്ഷമായ പ്രതിസന്ധി തീര്‍ത്ത സാഹചര്യത്തില്‍ ഇന്ത്യയും ഖത്തറും തമ്മില്‍ മികച്ച ഉന്നതതല ബന്ധം സൂക്ഷിച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും ഉന്നതര്‍ തമ്മില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്ന ഫോണ്‍ സംഭാഷണങ്ങളും മറ്റും അതിന് തെളിവാണെന്ന് എംബസി അധികൃതര്‍ വ്യക്‌തമാക്കി. നിലവില്‍ ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറില്‍ ഉള്ളത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഏകദേശം 10.95 ബില്ല്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടന്നിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്‌തമാക്കുന്നുണ്ട്. ഒപ്പം തന്നെ ഊര്‍ജ്‌ജ, നിക്ഷേപ രംഗത്തുള്‍പ്പെടെ നിരവധി മേഖലകളിലും ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളുടെ സഹകരണമുണ്ട്. കോവിഡ് രൂക്ഷമായതിന് പിന്നാലെ വ്യോമ മേഖലയുള്‍പ്പടെ സ്‌തംഭിച്ചപ്പോള്‍ ഖത്തറും ഇന്ത്യയും മുന്‍കയ്യെടുത്ത് ഇരു രാജ്യങ്ങളിലെയും പൗരൻമാരെ സ്വദേശത്ത് എത്തിക്കാനുള്ള സജ്‌ജീകരണങ്ങള്‍ നടത്തിയതായും എംബസി അധികൃതര്‍ വ്യക്‌തമാക്കി.
Read also : ഇറാനില്‍ കനത്ത മഞ്ഞുവീഴ്‌ചയില്‍ 11 മലകയറ്റക്കാര്‍ മരണപ്പെട്ടു