ന്യൂഡെല്‍ഹി: ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ശേഷം മോചിതരായി സ്വന്തം മണ്ണിലെത്തിയ എട്ടുപേരും ആഹ്ളാദത്തിന്റെ നിമിഷങ്ങളാണ് പങ്കുവെച്ചത്. സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്‌തിപരമായ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഇതു സാധ്യമായത്.‘– മോചിതരായവരില്‍ ഒരാള്‍ പറഞ്ഞു.
എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് കഴിഞ്ഞ വർഷമാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്‌തിരുന്നവരാണ് കേസില്‍ പെട്ട എട്ടുപേരും. ഖത്തറിനെതിരെ ചാരവൃത്തി ആരോപിച്ചാണ് 2022 ഓഗസ്‌റ്റിൽ എട്ട് പേരും അറസ്‌റ്റിലായത്. എട്ട് പേരും ഖത്തറിന്റെ സായുധ സേനക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന ദഹ്റ ഗ്‌ളോബൽ ടെക്നോളജീസ് എന്ന സ്വകാര്യ സ്‌ഥാപനത്തിലും കണ്‍സള്‍ട്ടന്‍സി സര്‍വീസസിലും ജോലി ചെയ്‌ത് വരികേയാണ് അറസ്‌റ്റിലായത്.
ഇന്ത്യക്കും ഖത്തറിനുമിടയിൽ ദശാബ്‌ദങ്ങളായി നിലവിലുള്ള സൗഹൃദം പ്രധാനമന്ത്രിക്ക് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞതാണ് ഇവരുടെ മോചനത്തിന് കാരണമായത്. “കേന്ദ്രസര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഇതൊക്കെ നടന്നത്. ഇന്ത്യയിലേക്കു മടങ്ങിയെത്താന്‍ 18 മാസം കാത്തിരിക്കേണ്ടിവന്നു. പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നടപടികളോടും ഏറെ നന്ദിയുണ്ട്“. -മുന്‍ നാവികര്‍ പറഞ്ഞു.
ഖത്തര്‍ അമീറിന്റെ ഇടപെടല്‍ മൂലം നാവികരെ വിട്ടയച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ഇന്നു രാവിലെയാണു പുറത്തുവിട്ടത്. ‘എട്ട് ഇന്ത്യക്കാരെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. ഏഴു പേര്‍ മടങ്ങിയെത്തി. ഖത്തര്‍ അമീറിന്റെ നടപടിയെ ശ്‌ളാഘിക്കുന്നു.‘ -വിദേശകാര്യമന്ത്രാലയത്തിന്റെ കുറിപ്പ് വ്യക്‌തമാക്കി.
നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ രാഗേഷ് ഗോപകുമാര്‍, റിട്ട. കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, അമൃത് നാഗ്‌പാൽ, സുഗുണാകര്‍ പകാല, സഞ്‌ജീവ് ഗുപ്‍ത, റിട്ട. ക്യാപ്റ്റന്‍മാരായ നവതേജ് സിങ്, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്‌ഠ എന്നിവരെയാണ് മോചിപ്പിച്ചത്. ഡിസംബറില്‍ ഇവരുടെ വധശിക്ഷ ഖത്തര്‍ അപ്പീല്‍ കോടതി ഇളവു ചെയ്‌തിരുന്നു.
Most Read| മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും