ഇരിട്ടി: വാണിയപ്പാറ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന. വനാതിർത്തയിൽ നിന്ന് 7 കിലോമീറ്റർ മാറി നിരങ്ങൻപാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. മൂന്ന് മാസം പ്രായമുള്ള ആടിനെ പ്രദേശത്ത് നിന്ന് കടിച്ചുകൊണ്ട് പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് വനപാലകർ സ്‌ഥലത്ത് നടത്തിയ പരിശോധനയിൽ പുലിയാണെന്ന് സ്‌ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് കൊട്ടിയൂർ റേഞ്ചർ സുധീർ നെരോത്ത് പറഞ്ഞു. നിരങ്ങൻപാറയിൽ പുല്ലാനിപറമ്പിൽ കെഎസ് സുനിലാണ് പുലിയെ നേരിട്ട് കണ്ടെന്ന് അവകാശപ്പെടുന്നത്.
സ്‌പ്രേ പെയിന്റിങ് തൊഴിലാളിയായ സുനിൽ ചൊവ്വാഴ്‌ച രാവിലെ 7.15ന് ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സമീപത്തെ കൃഷിയിടത്തിൽ പുലിയെ കണ്ടത്. പ്രദേശത്ത് പുലിയെ കണ്ടതായുള്ള സംസാരം കുറച്ച് ദിവസങ്ങളായുണ്ട്. നടയത്ത് ജോർജ് കുട്ടിയുടെ കൃഷിയിടത്തിലും പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടിരുന്നു. സാമ്യം തോന്നിക്കുന്ന കാൽപ്പാടും ഇവിടെ കണ്ടെത്തി.
ആടിനെ കൊണ്ടുപോയതായി പറഞ്ഞ മേഖലയിൽ ഇരിട്ടി സെക്‌ഷൻ ഫോറസ്‌റ്റർ കെ ജിജിലിന്റെ നേതൃത്വത്തിൽ പരിശോധന നടന്നെങ്കിലും കാൽപ്പാടോ മറ്റ് സൂചനകളോ കണ്ടെത്താനായില്ല. വനംവകുപ്പ് വിശദമായ പരിശോധന നടത്തി ആശങ്ക പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Also Read: പച്ചക്കറിയ്‌ക്കും തീ വില, പൊതുജനത്തിന് ഇരട്ടിപ്രഹരം; പ്രതിസന്ധി