കൊയിലാണ്ടി: ഇഴഞ്ഞു നീങ്ങുന്ന സൗന്ദര്യവൽക്കരണ പ്രവൃത്തിയിൽ വലഞ്ഞ് കൊയിലാണ്ടി നഗരം. ഗതാഗതക്കുരുക്കിന് ഒപ്പം പൊടിപടലങ്ങളുടെ ശല്യം കൂടി ആയതോടെ ഏറെ പ്രയാസത്തിലാണ് വാഹന യാത്രികരും കാൽനടക്കാരും പ്രദേശത്തെ കച്ചവടക്കാരും.
പൊടികൾ പറന്ന് വിൽപനക്ക് വച്ചിരിക്കുന്ന സാധനങ്ങൾ പെട്ടന്ന് ഉപയോഗ യോഗ്യമല്ലാതെ ആയിത്തീരുന്നതായി കച്ചവടക്കാർ പറയുന്നു. മണിക്കൂറുകളോളം കടയിൽ ചിലവഴിക്കുന്നതിനാൽ പൊടിയിൽ കുളിക്കുകയാണ്. പൊടി പടർന്ന് കണ്ണിന് അസ്വസ്‌ഥത ഉണ്ടാകുന്നുണ്ട്. പലർക്കും അലർജി ഉണ്ടാകുന്നതായും കച്ചവടക്കാർ പറയുന്നു.
വ്യക്‌തമായ ആസൂത്രണം ഇല്ലാതെയാണ് നവീകരണ പ്രവൃത്തി നടക്കുന്നത് എന്നാണ് ആക്ഷേപം. അര കിലോമീറ്റർ ദൂരം പോലുമില്ലാത്ത ഓവുചാൽ നവീകരണ പ്രവൃത്തി ആരംഭിച്ച് ഒരു വർഷം തികയറായിട്ടും പൂർത്തിയായിട്ടില്ല. ആവശ്യമായ യന്ത്ര സംവിധാനമോ തൊഴിലാളികളോ ഇല്ലാതെയാണ് നവീകരണ പ്രവൃത്തി നടക്കുന്നത് എന്നും പരാതി ഉയരുന്നുണ്ട്.
ഗതാഗതക്കുരുക്കും കൊയിലാണ്ടി നഗരം ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണ്. പലപ്പോഴും മണിക്കൂറുകൾ എടുത്താണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിനെതിരെ പരാതി ശക്‌തമായതോടെ നഗരത്തിൽ ഗതാഗത നിയന്ത്രം കൊണ്ടുവന്നിരുന്നു. വാഹനങ്ങൾ വഴിതിരിച്ചു വിട്ടുള്ള നിയന്ത്രണമാണ് ഏർപ്പെടുത്തിയത്.
ഇതോടെ ഗതാഗതക്കുരുക്കിന് താൽക്കാലികമായെങ്കിലും പരിഹാരമായി എന്ന് കരുതിയെങ്കിലും ഇപ്പോഴും സ്‌ഥിതി വ്യത്യസ്‌തമല്ല എന്നാണ് വാഹന യാത്രികരും കാൽനടക്കാരും പറയുന്നത്. നഗര സൗന്ദര്യ വൽക്കരണത്തിന്റെ ചെറിയ ഭാഗം മാത്രമായ ഓവുചാൽ നിർമാണം പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ, ബാക്കി നവീകരണ പ്രവൃത്തികൾ തീരാൻ വർഷങ്ങൾ എടുക്കുമെന്നാണ് ഉയരുന്ന ആക്ഷേപം.
Malabar News: ദേശീയ പാത സ്‌ഥലമെടുപ്പ്; തുരുത്തിയിൽ സംഘർഷം