ന്യൂഡെൽഹി: പുതിയ സ്വകാര്യതാ നയത്തിൽ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കും വാട്‌സ്ആപ്പും സമർപ്പിച്ച ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ഹരജിയിലെ ആവശ്യം അനാവശ്യമാണെന്ന് പറഞ്ഞ ജസ്‌റ്റിസ് നവീൻ ചൗള, അന്വേഷണം തുടരുമെന്നും വ്യക്‌തമാക്കി.
മാർച്ച് 24നാണ് കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട് നൽകാനാണ് ഉത്തരവ്. ഇതിനെതിരെ അഭിഭാഷകനായ തേജസ് കരിയ മുഖാന്തിരമാണ് ഫേസ്ബുക്കും വാട്‌സ്ആപ്പും ഡെൽഹി ഹൈക്കോടതിയെ സമീപിച്ചത്. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയവുമായി സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നാണ് ഇവർ പറഞ്ഞത്.
സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെയും ഡെൽഹി ഹൈക്കോടതിയുടെയും പരിഗണനയിലുള്ള ഹരജികളിൽ തീരുമാനം വരുന്നതുവരെ കാക്കുന്നത് നല്ലതാണ്. എന്നാൽ അതുകൊണ്ട് അവരുടെ അന്വേഷണത്തെ തെറ്റാണെന്ന് പറയാൻ കഴിയില്ലെന്ന് ജസ്‌റ്റിസ് നവീൻ ചൗള ഹരജി പരിഗണിക്കവെ വ്യക്‌തമാക്കി.
Also Read: ‘ജനങ്ങളുടെ ജീവനല്ല, തിരഞ്ഞെടുപ്പ് ജയമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം’; പ്രകാശ് രാജ്