ഗുവാഹത്തി: ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്‌റ്റിട്ട അസം എഴുത്തുകാരിയെ അറസ്‌റ്റ് ചെയ്‌ത് ഗുവാഹത്തി പോലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഉമി ദേക്ക ബറുവ, കങ്കണ ഗോസ്വാമി എന്നിവര്‍ നല്‍കിയ പരാതിയിലാണ് എഴുത്തുകാരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ദിസ്‌പൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ശിഖ ശര്‍മക്കെതിരെ ഐപിസി സെക്ഷന്‍ 294(എ), 124 (എ), 500, 506 എന്നിവ പ്രകാരമാണ് കേസെടുത്തത്. ശമ്പളമുള്ള പ്രൊഫഷണലുകളെ രക്‌തസാക്ഷി എന്ന് വിളിക്കരുത് എന്നായിരുന്നു ശിഖ ശര്‍മയുടെ പോസ്‌റ്റിന്റെ ഉള്ളടക്കം.
‘ശമ്പളമുള്ള പ്രൊഫഷണല്‍സ് അവരുടെ സേവനത്തിനിടയില്‍ മരിക്കുമ്പോള്‍ രക്‌തസാക്ഷി എന്ന് വിളിക്കേണ്ടതില്ല. അങ്ങനെ നോക്കുകയാണെങ്കില്‍, വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുമ്പോഴും രക്‌തസാക്ഷികളായി മാറും. മാദ്ധ്യമങ്ങള്‍ ജനങ്ങളെ വെറുതെ സെന്റിമെന്റല്‍ ആക്കരുത്,’ ശിഖ ഫേസ്ബുക്കിലെഴുതി.
ഈ കുറിപ്പുമായി ബന്ധപ്പെട്ടാണ് ശിഖ ശർമയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. പ്രസ്‌താവന കൊല്ലപ്പെട്ട സൈനികരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്‌റ്റ്.
Read Also: സെൻസർ ബോർഡിനെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്‌സിഎടി കേന്ദ്രം പിരിച്ചുവിട്ടു