മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കുള്ള ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ചു. ലക്‌നൗ ഫ്രാഞ്ചൈസിയെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ നയിക്കുമ്പോൾ അഹമദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയെയും നിയമിച്ചു. രാഹുൽ നേരത്തെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനായിരുന്നു. ഹർദ്ദിക്കിന് ആവട്ടെ ഇത് ക്യാപ്റ്റൻ സ്‌ഥാനത്ത് കന്നി അവസരമാണ്.
അതേസമയം, ഐപിഎൽ താരലേലം ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിലാണ് നടക്കുക. മെഗാ ലേലത്തിന് മുന്നോടിയായി രാഹുലിനൊപ്പം ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്‌റ്റോയിനിസ്, യുവ ഇന്ത്യൻ ലെഗ് സ്‌പിന്നർ രവി ബിഷ്‌ണോയ് എന്നിവരെ ലക്‌നൗ ടീമിലെത്തിച്ചു. രാഹുലിന് 17 കോടി രൂപയാണ് ടീം നൽകുന്നത്.
ഐപിഎല്ലിൽ ഏറ്റവുമധികം തുക ലഭിക്കുന്ന താരം എന്ന റെക്കോർഡും ഇതോടെ രാഹുലിന് ലഭിച്ചു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെ മുൻ നായകൻ വിരാട് കോഹ്‌ലിക്കും 2018 ലേലത്തിൽ 17 കോടി രൂപ ലഭിച്ചിരുന്നു.
സ്‌റ്റോയിനിസിനെ 9.2 കോടി രൂപക്കും രവി ബിഷ്‌ണോയിയെ 4 കോടി രൂപക്കുമാണ് ലക്‌നൗ സ്വന്തമാക്കിയത്. അഹമദാബാദ് ആവട്ടെ, ഹർദ്ദിക്കിനൊപ്പം അഫ്‌ഗാൻ സ്‌പിന്നർ റാഷിദ് ഖാൻ, ഇന്ത്യൻ യുവ ബാറ്റർ ശുഭ്മാൻ ഗിൽ എന്നിവരെ ടീമിലെത്തിച്ചു. ഹർദ്ദിക്കിനും റാഷിദിനും 15 കോടി രൂപ വീതം നൽകുന്ന അഹമദാബാദ് ഗില്ലിന് 8 കോടി രൂപയും നൽകുമെന്നാണ് റിപ്പോർട്.
Read Also: കുതിരാനിലെ ടോൾ പിരിവ്; ദേശീയപാത അതോറിറ്റിയുടെ വാദങ്ങൾ പൊളിയുന്നു