മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഹാട്രിക് ജയത്തോടെയാണ് ഗുജറാത്തിന്റെ വരവ്. അതേസമയം രണ്ട് തോല്‍വിക്കള്‍ക്ക് ശേഷം ചെന്നെെയെ വീഴ്‌ത്തിയ ആത്‌മ വിശ്വാസത്തിലാണ് ഹൈദരാബാദ്. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍ ഫോമിലേക്കെത്തിയത് ഗുജറാത്തിന് പ്രതീക്ഷ പകരുന്നു.
മാത്യു വേഡ് കൂടി താളം കണ്ടെത്തിയാൽ ഓപ്പണിംഗ് ശക്‌തം. യുവതാരം സായ് സുദര്‍ശനും മികവ് കാട്ടുന്നു. നായകൻ ഹര്‍ദിക് പാണ്ഡ്യ സ്‌ഥിരത കാണിക്കുന്നുണ്ട്. ഡേവിഡ് മില്ലറുടെ അനുഭവസമ്പത്തും രാഹുല്‍ തെവാത്തിയയുടെ വെടിക്കെട്ടും ഗുജറാത്തിന്റെ വിജയ സാധ്യതകളെ സജീവമാക്കുന്നു. ഗുജറാത്തിന്റെ ബൗളിംഗ് നിരയും ശക്‌തമാണ്. മുഹമ്മദ് ഷമ്മി, ലോക്കി ഫെര്‍ഗൂസന്‍, റാഷിദ് ഖാൻ എന്നിവർ പന്തുകൊണ്ട് തിളങ്ങുന്നു.
അരങ്ങേറ്റക്കാരുടെ പോരാട്ടത്തിൽ ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് വരവറിയിച്ചത്. രണ്ടാം മൽസരത്തില്‍ കരുത്തരായ ഡെല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ചു. മൂന്നാം മൽസരത്തില്‍ പഞ്ചാബ് കിംഗ്‌സിനെയും പരാജയപ്പെടുത്തി. എന്നാൽ രാജസ്‌ഥാന്‍ റോയല്‍സിനോട് 61 റണ്‍സിന് തോറ്റ ഹൈദരാബാദ് രണ്ടാം മൽസരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനോട് 12 റണ്‍സിനും തോറ്റു.
ഹാട്രിക് തോല്‍വിയിലേക്ക് ഹൈദരാബാദ് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും സിഎസ്‌കെയ്‌ക്ക് എതിരെ ജയത്തോടെ തിരിച്ചെത്തി. രാഹുല്‍ ത്രിപാഠി, നിക്കോളാസ് പുരാന്‍, എയ്‌ഡൻ മാര്‍ക്രം, വാഷിംഗ്‌ടൺ സുന്ദര്‍ എന്നിവരുടെ പ്രകടനവും പ്രതീക്ഷ നല്‍കുന്നു. ബാറ്റിംഗ് നിര ഇതേ പ്രകടന മികവ് തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്.
Read Also: രണ്ട് എഡിജിപിമാരുടെ സ്‌ഥാനക്കയറ്റ ശുപാർശ കേന്ദ്രം തള്ളി