ദുബായ്: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഐപിഎൽ പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച് ദേവദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, എ.ബി ഡിവില്ലിയേഴ്‌സ്. മുംബൈക്ക് വിജയലക്ഷ്യം 202 റൺ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ 201 റൺസ് നേടി.
പഞ്ചാബിനോട് കഴിഞ്ഞ മാച്ചിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കാനെന്നോണം ആരോൺ ഫിഞ്ച്, ദേവദത്ത് പടിക്കൽ, ഡിവില്ലിയേഴ്‌സ് എന്നിവർ മികച്ച ഇന്നിങ്‌സുകൾ വാരിക്കൂട്ടി. ഫിഞ്ചും ദേവദത്തും പതിവ് പോലെ മികച്ച തുടക്കം തന്നെ സമ്മാനിച്ചു. ഓപ്പണിങ് വിക്കറ്റിൽ 81 റൺസ് ഇരുവരും ചേർന്ന് നേടി. ശേഷം 35 പന്തിൽ 52 റൺസ് എടുത്ത് ഫിഞ്ച് പുറത്തായി. 40 പന്തുകൾ നേരിട്ട് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 54 റൺസ് എടുത്ത് പടിക്കലും മടങ്ങി.
ക്യാപ്റ്റൻ വിരാട് കോഹ്ലി ഇത്തവണയും അദ്ദേഹത്തിന്റെ പ്രകടനത്തിലേക്ക് തിരിച്ചെത്തിയില്ല. 11 പന്തിൽ 3 റൺസ് മാത്രമെടുത്ത കോഹ്‌ലിയെ രാഹുൽ ചാഹർ പുറത്താക്കി. പിന്നീട് കണ്ടത് ഡിവില്ലിയേഴ്‌സിന്റെ ആവേശ പോരാട്ടം ആയിരുന്നു. ശിവം ദുബെയും കൂടെ ചേർന്നതോടെ ബാംഗ്ലൂരിന്റെ സ്കോർ 200 കടന്നു. 24 പന്തുകളിൽ നാല് സിക്‌സും നാല് ഫോറും പായിച്ച് 55 റൺസോടെ എബിഡി പുറത്താകാതെ നിന്നു. ഇതോടെ ഐപിഎല്ലിൽ 4500 റൺസെന്ന റെക്കോർഡും ഡിവില്ലിയേഴ്‌സ് സ്വന്തമാക്കി.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈ ടീമിൽ സൗരഭ് തിവാരിക്ക് പകരം ഇഷാൻ കിഷനാണ് ഗ്രൗണ്ടിൽ ഇറങ്ങുന്നത്. സ്‌റ്റെയ്‌നും ഉമേഷ് യാദവും ടീമിലില്ല.