കൊല്‍ക്കത്ത: ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരിച്ചുവിളിച്ച കേന്ദ്ര നിര്‍ദേശം തള്ളി പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്‌ഥാനത്ത് ഐപിഎസ് ഉദ്യോഗസ്‌ഥരുടെ കുറവുണ്ടെന്നും ഉദ്യോഗസ്‌ഥരെ തിരിച്ചയക്കില്ലെന്നും കാണിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരെ മമത സര്‍ക്കാര്‍ കോടതിയെ സമീപിക്കും. .
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ സുരക്ഷാ വീഴ്‌ച ആരോപിച്ചാണ് മൂന്ന് ഐപിഎസ് ഉദ്യോഗസ്‌ഥരെ കേന്ദ്രം തിരിച്ചുവിളിച്ചത്. പശ്‌ചിമ ബംഗാള്‍ റെയ്ഞ്ച് ഐജി രാജീവ് മിശ്ര, ഡിഐജി പ്രവീണ്‍ ത്രിപാഠി, എസ്‌പി ഭോലാനാഥ് പാണ്ഡെ എന്നിവരെയാണ് കേന്ദ്രം തിരിച്ചുവിളിച്ചത്.
എന്നാല്‍ നഡ്ഡയുടെ രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സംസ്‌ഥാന സര്‍ക്കാര്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു എന്ന് ചീഫ് സെക്രട്ടറി അല്‍പാന്‍ ബന്ദോപാധ്യായ കേന്ദ്രത്തിന് അയച്ച കത്തില്‍ വ്യക്‌തമാക്കി. ബംഗാള്‍ പോലീസ് നഡ്ഡക്ക് ബുള്ളറ്റ് പ്രൂഫ് കാറും പൈലറ്റ് വാഹനവും നല്‍കിയിരുന്നെന്നും ഇസഡ് കാറ്റഗറി സുരക്ഷക്ക് പുറമെയാണ് ഈ ക്രമീകരണങ്ങള്‍ ചെയ്‌തിരുന്നതെന്നും ചീഫ് സെക്രട്ടറി കത്തില്‍ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്റെ വാഹന വ്യൂഹത്തിന് നേരെ കൊല്‍ക്കത്തയില്‍ വെച്ചാണ് കല്ലേറുണ്ടായത്. കരിങ്കൊടിയും കാണിച്ചു. തുടര്‍ന്ന് ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബിജെപി നേതാക്കള്‍ കൊലവിളിയും നടത്തിയിരുന്നു.
ആക്രമണത്തിന്‍ പിന്നാലെ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും തിങ്കളാഴ്‌ച ഡെല്‍ഹിയില്‍ എത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നുവെങ്കിലും ഈ നിര്‍ദേശം മമത സര്‍ക്കാര്‍ തള്ളിക്കളയുക ആയിരുന്നു. ഇതോടെയാണ് ഐപിഎസ് ഉദ്യോഗസ്‌ഥരെ കേന്ദ്രം തിരിച്ചുവിളിച്ചത്. അതേസമയം ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി.
Read Also: കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേരളത്തിന്റെ നിലപാട് കയ്യടിക്ക് വേണ്ടിയെന്ന് ജാവദേക്കർ