കൊച്ചി: കൊച്ചി തീരത്ത് നിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ വൻ ലഹരിമരുന്ന് വേട്ട. ഇറാനിയൻ ബോട്ടിൽ നിന്നും നാവിക സേന 200 കിലോ ഹെറോയിൻ നാവികസേന പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയതെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.
ബോട്ടിലുണ്ടായിരുന്ന ആറു പേരെ കസ്‌റ്റഡിയിൽ എടുത്തു. ഇറാൻ, പാക്ക് പൗരൻമാരാണ് പിടിയിലായത്. ബോട്ട് മട്ടാഞ്ചേരിയിൽ എത്തിച്ചു. ലഹരി വസ്‌തുക്കളും പിടിയിലായവരെയും നാവിക സേന കോസ്‌റ്റൽ പൊലീസിനു കൈമാറും. നാവിക സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് കുടുങ്ങിയത്.
രാജ്യത്തേക്ക് എത്തുന്ന ലഹരിയിൽ മുഖ്യപങ്കും കടലിലൂടെയാണ് കടത്തുന്നത് എന്നു വ്യക്‌തമായതോടെ ഈ വഴിക്കുള്ള അന്വേഷണം കേന്ദ്ര ഏജൻസികൾ ശക്‌തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കപ്പലിൽ ഇന്ത്യയിലേക്ക് എത്തിച്ച 1,476 കോടിയുടെ ലഹരി മുംബൈയിൽ പിടിച്ചിരുന്നു.
ഈ കേസിൽ എറണാകുളം കാലടി മഞ്ഞപ്ര അമലാപുരം കിലുക്കൻ വീട്ടിൽ വിജിൻ വർഗീസും മലപ്പുറം കോട്ടക്കൽ തച്ചൻപറമ്പൻ മൻസൂറും പ്രതികളാണ്. ഇറക്കുമതി മറവിൽ എത്തിച്ച കണ്ടെയ്‌നർ വഴിയാണ് ഇവർ ലഹരി വസ്‌തുക്കൾ കടത്തിയത്.
കൊച്ചിയിലേക്ക് അറബിക്കടലിലൂടെ ഇറാനിയൻ ബോട്ടിൽ ലഹരി കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഇന്നത്തെ പരിശോധന. നാർകോട്ടിക് ബ്യൂറോയ്‌ക്കാണ് രഹസ്യ വിവരം ലഭിച്ചത്. മയക്കുമരുന്നുകളുടെ വീര്യം, വിപണി വില എന്നിവ പഠിച്ചു വരുന്നതായി അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു.
Most Read: 66 കുട്ടികളുടെ മരണം; ഇന്ത്യൻ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പ്