വടകര: നഗരത്തിൽ പട്ടാപ്പകൽ കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്. കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ തോടന്നൂർ സ്വദേശി സലാവുദ്ദീൻ, പുതുപ്പണം സ്വദേശി ഷാജഹാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ സവാദ് എന്ന യുവാവിനെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നെഞ്ചിനും നട്ടെല്ലിനും പരിക്കേറ്റ സലാവുദ്ദീന്റെ നില ഗുരുതരമാണ്. സവാദിന്റെ കൈക്കും നെഞ്ചിനു താഴെയും കുത്തേറ്റു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജഹാനെ മെഡിക്കൽ കോളേജിലേക്ക് അയച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സലാവുദ്ദീന്റെയും സവാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പാർക്ക് റോഡിനു സമീപത്ത് വച്ച് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം 22.5 കിലോ കഞ്ചാവുമായി വടകരയിൽ എത്തിയ സംഘം പോലീസിന്റെ കയ്യിൽ നിന്നും നേരിയ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആവാം സംഘർഷത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു.