കോഴിക്കോട്: പലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റമളാന്റെ അവസാന വെള്ളിയാഴ്ച മസ്ജിദ് അഖ്സയിലേക്ക് പ്രാർഥനക്കായി എത്തിയ വിശ്വാസികൾക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചു വിടുകയും, ഇപ്പോഴും പലതരം ആക്രമണങ്ങൾ തുടരുകയും ചെയ്യുന്ന ഇസ്രയേൽ ലോക മനുഷ്യാവകാശ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നത്.
പ്രാർഥനാ നിർഭരമായ മനസോടെ മസ്ജിദുകളിൽ വരുന്ന വിശ്വാസികളെ ഉന്നം വെച്ച് ആക്രമിക്കുന്ന ഇസ്രായേലിന്റെ ഭീകരത അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടണം. പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാണ്. ജർമനിയിൽ നിന്ന് അനുഭവിച്ച നാസികളുടെ ക്രൂരതകളിൽ നിന്ന് രക്ഷ നേടാൻ പലസ്തീന്റെ ഭൂപ്രദേശങ്ങളും കൈക്കലാക്കി, നാസികൾ നടത്തിയതിനു തുല്യമായ ആക്രമണമാണ് പലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്നത്; കാന്തപുരം പറഞ്ഞു.
ഇസ്രയേലിന്റെ ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും തടയാൻ ലോകരാജ്യങ്ങളുടെ ഇടപെടൽ വേണം. പലസ്തീനികൾക്ക് വേണ്ടി വിശ്വാസികൾ എല്ലാവരും പ്രാർഥിക്കണം; കാന്തപുരം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Most Read: യുപിയിൽ യമുനാ നദിയിൽ മൃതദേഹങ്ങള്‍; കോവിഡ് ബാധിതരുടേതെന്ന് അഭ്യൂഹം; പരിഭ്രാന്തിയിൽ ജനം