ടെൽ അവീവ്: ഗാസ നഗരം പൂർണമായി വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം. ഹമാസിന്റെ നീക്കങ്ങളെ തകർത്താണ് ഇസ്രയേൽ സൈന്യം മുന്നേറ്റം ശക്‌തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയിലെ മിക്ക സ്‌കൂൾ കെട്ടിടങ്ങളും ഇസ്രയേൽ തകർത്തു. ലബനോൻ അതിർത്തിയിലും ഇസ്രയേൽ ആക്രമണം ശക്‌തമാക്കിയിരിക്കുകയാണ്.
വെടിനിർത്തലിനായി അന്താരാഷ്‌ട്ര സമ്മർദ്ദം ഉയരുന്നതിനിടയിലും അക്കാര്യം അജണ്ടയിലേ ഇല്ലെന്ന് സൈനിക വക്‌താവ് അറിയിച്ചു. ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കിയാണ് ഹമാസ് ഇസ്രയേൽ സൈന്യത്തിന് നേരെ പ്രതിരോധം തീർക്കുന്നത്. തുരങ്കങ്ങളിൽ നിന്നും ബോംബുകൾ ഉപയോഗിച്ചും കുഴി ബോംബുകൾ ഉപയോഗിച്ചുമുള്ള പോരാട്ടമാണ് ഹമാസ് നടത്തുന്നത്. എന്നാൽ, ഇതിന് ശക്‌തമായി തിരിച്ചടിച്ചു ഇസ്രയേൽ സൈന്യം ഗാസ വളഞ്ഞു പ്രതിരോധം തീർക്കുകയാണ്.
ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 9061 ആയി. 32,000 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗാസ സിറ്റിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പോരാട്ടം മാറുന്നതോടെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പലസ്‌തീൻ ജനത വംശഹത്യയുടെ വക്കിലാണെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ പ്രതികരണം. ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 195 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കൾ വ്യക്‌തമാക്കി.
Most Read| ശ്രീലങ്കയെ തകർത്തെറിഞ്ഞു നീലപ്പട; വമ്പൻ ജയവുമായി ഇന്ത്യ സെമിയിൽ