ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധപാശ്‌ചാത്തലം അതിസങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും പ്രതികരിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. വീണ്ടും ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധം ആകുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. യുദ്ധത്തിൽ ഇസ്രയേലിന് പിന്തുണയ്‌ക്കുന്ന വേളയിലാണ് യുഎസ് ഭിന്നാഭിപ്രായം നടത്തിയത്.
ഇസ്രയേൽ സേന കരയുദ്ധത്തിന് ഒരുങ്ങുമ്പോഴാണ് ബൈഡന്റെ പ്രസ്‌താവനയെന്നും ശ്രദ്ധേയമാണ്. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേൽ ഗാസ പിടിച്ചെടുക്കുന്നതിനെ പിന്തുണക്കുന്നുണ്ടോയെന്ന ചോദ്യത്തിനാണ് ജോ ബൈഡന്റെ പ്രതികരണം.
‘അത് വളരെ അബദ്ധമാകുമെന്നാണ് കരുതുന്നത്’ എന്നായിരുന്നു ബൈഡന്റെ മറുപടി. ‘എല്ലാ പലസ്‌തീൻ ജനതയെയും ഹമാസ് പൂർണമായി പ്രതിനിധീകരിക്കുന്നില്ല. ഭീരുക്കളുടെ കൂട്ടമായ ഹമാസിനെ പൂർണമായും ഇല്ലാതാക്കണം. പലസ്‌തീൻ യാഥാർഥ്യമാക്കുന്നതിന് വഴിയൊരുക്കേണ്ടതുണ്ട്. തീവ്രവാദികളെ തുരത്തേണ്ടതും അത്യാവശ്യമാണ്’- ബൈഡൻ പറഞ്ഞു.
മിന്നലാക്രമണത്തിന് പിന്നാലെ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ പൂർണ പിന്തുണ വാഗ്‌ദാനം ചെയ്‌ത രാജ്യങ്ങളിലൊന്നാണ് യുഎസ്. ഗാസയ്‌ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമായിരിക്കെ, ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് ബൈഡൻ നൽകുന്നതെന്നാണ് വിലയിരുത്തൽ.
അതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്‌ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സിയും പ്രതികരിച്ചിട്ടുണ്ട്. നാസികൾ ചെയ്‌തത് ഇപ്പോൾ ഇസ്രയേൽ അവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡണ്ട് ആരോപിച്ചിരുന്നു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
Most Read| കോഴ ആരോപണം; എംപി മഹുവ മൊയ്‌ത്രക്കെതിരെ സിബിഐക്ക് പരാതി