ന്യൂഡെൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐക്ക് പരാതി. ആനന്ദ് ദേഹാദ്രെ ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിബിഐക്ക് പരാതി നൽകിയിരിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബെ ആനന്ദാണ് അഭിഭാഷകന് വിവരങ്ങൾ കൈമാറിയത്.
പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായിയിൽ നിന്നും കോഴ വാങ്ങിയെന്നാണ് മഹുവ മൊയിത്ര എംപിക്കെതിരെയുള്ള ബിജെപിയുടെ ആരോപണം. ബിജെപിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന എംപിയാണ് ബംഗാളിൽ നിന്നുള്ള മഹുവ മൊയിത്ര. കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചു ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കും കത്ത് നൽകിയിരുന്നു. മഹുവയ്‌ക്കെതിരായ ആരോപണം അന്വേഷിക്കണമെന്നും ഉടനെ സസ്‌പെൻഡ് ചെയ്യണമെന്നുമാണ് ദുബെയുടെ ആവശ്യം.
വ്യവസായി ദർശൻ ഹിരാനന്ദനിയിൽ നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ‘അഭിഭാഷകൻ ജയ് ആനന്ദ് ദേഹാദ്രെ എനിക്കൊരു കത്തയച്ചു. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മഹുവയും വ്യവസായി ദർശൻ ഹിരാനനന്ദാനിയും തമ്മിൽ പണമിടപാട് നടന്നെന്ന ശക്‌തമായ തെളിവുകളാണ് കത്തിലുള്ളത്. അമ്പതോളം ചോദ്യങ്ങളാണ് മഹുവ ചോദിച്ചത്. ഇതിൽ മിക്കതും ദർശൻ ഹിരാനന്ദാനിയേയും അദ്ദേഹത്തിന്റെ കമ്പനികളുടെയും താത്പര്യാർഥമാണ്. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നു മഹുവയുടെ ചോദ്യങ്ങൾ’- ദുബെ ആരോപിച്ചു.
അതേസമയം, സിബിഐ, ഇഡി ഉൾപ്പടെയുള്ള ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ച മഹുവ, ബിജെപിയെയും അദാനി ഗ്രൂപ്പിനെയും വിമർശിക്കുകയും ചെയ്‌തു. സംശയാലുക്കളായ സംഘികളും വ്യാജ ഡിഗ്രിക്കാരും നിർമിച്ച കേസുകെട്ടിനെ വിശ്വസിച്ചു എന്നെ നിശബ്‌ദയാക്കാനോ താഴ്‌ത്തിക്കെട്ടാനോ അദാനി ഗ്രൂപ്പ് ശ്രമിക്കുകയാണെങ്കിൽ, സമയം പാഴാക്കരുതെന്നും അഭിഭാഷകരെ ബുദ്ധിപൂർവം ഉപയോഗിക്കണം എന്നുമാത്രമേ പറയാനുള്ളൂവെന്ന് മഹുവ എക്‌സ് പ്ളാറ്റുഫോമിൽ കുറിച്ചു.
വ്യാജ ബിരുദധാരികൾക്കും മറ്റു ബിജെപി പ്രമുഖർക്കുമെതിരെ ഒന്നിലധികം നിയമലംഘനങ്ങളുണ്ട്. എനിക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കും മുമ്പ് അദാനി കൽക്കരി കുംഭകോണത്തിൽ ഇഡി എഫ്‌ഐആർ ഫയൽ ചെയ്യുന്നതും കാത്തിരിക്കുകയാണ്.- മഹുവ പറഞ്ഞു.
Most Read| കരയുദ്ധത്തിന് ഇസ്രയേൽ, ഗാസയിൽ കൂട്ടപലായനം; മുന്നറിയിപ്പുമായി യുഎൻ