ഹൂസ്‌റ്റൺ: ലോകത്തിലെ ഏറ്റവും വലുതും ശക്‌തവുമായ ബഹിരാകാശ ദൂരദര്‍ശിനിയായ ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ഭൂമിയില്‍ നിന്ന് 15 ലക്ഷം മൈല്‍ അകലെയുള്ള നിരീക്ഷണ കേന്ദ്രത്തിലെത്തി. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ അനാവരണം ചെയ്യാനുള്ള ദൗത്യത്തിലേക്ക് വിജയകരമായ ഒരു ചുവട് കൂടി അടുത്തതായി നാസ ഇതിനോട് പ്രതികരിച്ചു.
ഇന്ത്യന്‍ സമയം ചൊവ്വാഴ്‌ച പുലര്‍ച്ചെ 12.30നാണ് ഈ ലക്ഷ്യം കൈവരിച്ചത്. ‘വെബ്, വീട്ടിലേക്ക് സ്വാഗതം!’ നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പ്രസ്‌താവനയില്‍ പറഞ്ഞു. വേനല്‍ക്കാലം എത്തുന്നത്തോടെ വെബ് അതിന്റെ ശാസ്‌ത്ര ദൗത്യം ആരംഭിക്കും. ഉയര്‍ന്ന റെസല്യൂഷന്‍ ഇന്‍ഫ്രാറെഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് 1350 കോടി വര്‍ഷങ്ങള്‍ പിന്നോട്ട് പോയി ബിഗ് ബാംഗിന് ശേഷം രൂപംകൊണ്ട ഗാലക്‌സികളുടെ ആദ്യ തലമുറയെ പറ്റി പഠിക്കാനാണ് ഉദ്ദേശിക്കുന്നത്.
നാസയ്‌ക്ക് ഏകദേശം 1000 കോടി ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ചിലവേറിയ ശാസ്‌ത്ര പ്ളാറ്റ്‌ഫോമുകളില്‍ ഒന്നാണ്. കണികാ പരീക്ഷണ ശാലയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍, ജയിംസ് വെബിന്റെ മുന്‍ഗാമിയായ ഹബിള്‍ ദൂരദര്‍ശിനി എന്നിവയുമായി ഇതിനെ താരതമ്യപ്പെടുത്താൻ കഴിയും.
2021 ക്രിസ്‌തുമസ് ദിനത്തിലാണ് ഇതിന്റെ വിക്ഷേപണം നടന്നത്. എക്‌സോപ്ളാനറ്റുകള്‍ എന്നറിയപ്പെടുന്ന വിദൂര ഗ്രഹങ്ങളെ നിരീക്ഷിക്കാനും അവയുടെ ഉൽഭവം, പരിണാമം, വാസയോഗ്യത എന്നിവ നിര്‍ണയിക്കുന്നതിനുള്ള പഠനവും ഇതിന്റെ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. ജൂണ്‍-ജൂലൈയില്‍ ഇതിൽ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Read Also: ഓസ്‌ട്രേലിയൻ ഓപ്പൺ; സാനിയ-രാജീവ് സഖ്യം പുറത്ത്