ന്യൂഡെൽഹി: കാമ്പസ് തുറക്കണമെന്നും ഹോസ്‌റ്റൽ താമസ സൗകര്യം പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) വിദ്യാർഥി യൂണിയന്റെ പ്രതിഷേധം. 2019- 20 ബാച്ചുകളിലെ വിദ്യാർഥികൾക്ക് ക്‌ളാസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌റ്റുഡന്റ്സ് ഡീനിന്റെ ഓഫിസിന് പുറത്ത് പ്രതിഷേധ പ്രകടനം നടന്നത്.
അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ അനിശ്‌ചിതകാല കുത്തിയിരിപ്പ് സമരം നടത്തുമെന്നും വിദ്യാർഥി യൂണിയൻ അംഗങ്ങൾ ആഹ്വാനം ചെയ്‌തിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കണമെന്ന് സർവകലാശാലയിലെ മറ്റ് വിദ്യാർഥികളോട് സംഘടന ആവശ്യപ്പെടുകയും ചെയ്‌തു.
സെപ്‌റ്റംബർ 6 മുതൽ കാമ്പസ് ഘട്ടം ഘട്ടമായി തുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ശനിയാഴ്‌ച സർവകലാശാല പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അധികൃതർ പൊള്ളയായ വാഗ്‌ദാനം നൽകുന്നുവെന്നാണ് വിദ്യാർഥി യൂണിയന്റെ ആരോപണം.
ഹോസ്‌റ്റൽ താമസസൗകര്യം മെച്ചപ്പെടുത്താനും അറ്റകുറ്റ പണികൾക്കുമായി ഇന്റർഹാൾ അഡ്‌മിനിസ്‌ട്രേഷൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നും സ്‌റ്റുഡന്റ്സ് ഡീൻ സുധീർ പ്രതാപ് സിങ് അറിയിച്ചു. അറ്റകുറ്റപണികൾ മെച്ചപ്പെടുത്തുന്നതിന് ഫണ്ട് ആവശ്യമുണ്ടെന്നും ഇതിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വിദ്യാർഥികൾ കാമ്പസിൽ എത്തുന്ന ദിവസം തന്നെ ഹോസ്‌റ്റൽ അലോട്മെന്റ് നടത്തും. ആദ്യ ദിവസം തന്നെ രേഖകൾ പരിശോധിച്ച ശേഷം അവർക്ക് റൂമുകൾ അനുവദിക്കും. ജെഎൻയു ഹോസ്‌റ്റലിലെ മുറികളിൽ 50 ശതമാനത്തിലധികം ഒഴിഞ്ഞു കിടക്കുകയാണെന്നും സുധീർ സിങ് പറഞ്ഞു. വിദ്യാർഥികളുടെ വാക്‌സിനേഷൻ സംബന്ധിച്ച് സർക്കാരുമായി കൂടിയാലോചനകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: നിപ ചികിൽസയ്‌ക്ക് ട്രംപിന് നൽകിയ ‘കോവിഡ് മരുന്ന്’