തിരുവനന്തപുരം: സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ 6 വർഷത്തിനിടെ നടന്ന സർവകലാശാല നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തണം. ഉന്നത വിദ്യാഭാസ മന്ത്രിയെ പുറത്താക്കണം. രാഷ്‌ട്രീയ നിയമനങ്ങൾ ഉടൻ റദ്ദാക്കണം. ഗവർണറുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പരസ്യമായി മറുപടി പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് ചാൻസലർ സ്‌ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നു. മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാൻ താൽപര്യമില്ല. ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഓർഡിനൻസിൽ ഒപ്പ് വെക്കാൻ തയ്യാറാണെന്നും ഗവർണർ അറിയിച്ചു.
തന്നെ മുന്നിൽ നിർത്തി നിയമനങ്ങൾ വേണ്ട. മുഖ്യമന്ത്രിയെ ചാൻസലർ ആക്കിയാൽ പ്രശ്‌നങ്ങൾ തീരും. രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ തീരുമാനം പുനഃപരിശോധിക്കുമെന്നും ഗവർണർ വ്യക്‌തമാക്കി.
അതേസമയം വിഷയത്തിൽ സർക്കാർ അനുനയ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച ആരോപണങ്ങളിൽ പുനഃപരിശോധനാ തീരുമാനവുമായി സർക്കാർ രംഗത്തെത്തി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
ഗവർണർക്കെതിരെ കേസ് നൽകിയ കലാമണ്ഡലം വിസിയെ പിന്തിരിപ്പിക്കാനും ആലോചനയുണ്ട്. അതിനൊപ്പം കാലടി സർവകലാശാല ചാൻസലറുടെ അന്തിമ പട്ടികയിൽ 3 പേരുകൾ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Most Read: ജനുവരിയോടെ യുകെയിൽ ഒമൈക്രോൺ തരംഗം ശക്‌തമാവും; മുന്നറിയിപ്പുമായി വിദ്ഗധർ