തിരുവനന്തപുരം: വയനാട്, മുട്ടിൽ മരം മുറി ഭീകര കൊള്ളയാണെന്ന ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ആയിരം കോടിയുടെ കൊള്ളയാണ് നടന്നത്. ആർക്കു നേരെയാണ് അന്വേഷണം നടക്കുന്നതെന്നും രാഷ്‌ട്രീയ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുമോ എന്നും മുഖ്യമന്ത്രി വ്യക്‌തമാക്കണം; കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വീരപ്പൻ ഭരണമാണ് നടന്നത്. സിപിഐ നേതാക്കളായ കാനം രാജേന്ദ്രനും ബിനോയ് വിശ്വവും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃത്വമാണ് ഈ കൊള്ള നടത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.
“മന്ത്രിസഭയുടെ പരിഗണനയിൽ ഈ വിഷയം വന്നോ? റവന്യൂ സെക്രട്ടറിക്ക് മാത്രമാണോ പങ്ക്? മുഖ്യമന്ത്രിയുടെ അറിവോടെയാണോ മരം മുറി നടന്നത്? എല്ലാ കുറ്റവും ഉദ്യോഗസ്‌ഥരുടെ തലയിൽ കെട്ടിവെച്ചു രക്ഷപ്പെടാമെന്ന് കരുതേണ്ട. നിയന്ത്രണങ്ങൾക്കിടയിൽ എങ്ങനെ പെരുമ്പാവൂർ വരെ മരം എത്തിച്ചുവെന്ന് അറിയേണ്ടതുണ്ട്. അന്വേഷണത്തിന്റെ തെളിവുകൾ ആരാണ് നശിപ്പിക്കുന്നത്?”- സുരേന്ദ്രൻ ചോദിച്ചു.
ഇതിനെതിരെ ബിജെപി ശക്‌തമായ പ്രതിഷേധ പരിപാടികൾ നടത്തും. ഈ മാസം 16ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്താൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
National News: കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് മരിച്ചത് 719 ഡോക്‌ടർമാർ, കേരളത്തിൽ 24; ഐഎംഎ