ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ 719 ഡോക്‌ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേരളത്തിൽ 24 ഡോക്‌ടർമാർക്കാണ് ജീവൻ നഷ്‌ടമായത്.
ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്‌ടർമാർ മരണപ്പെട്ടത്, 111 പേർ. പുതുച്ചേരിയിലാണ് ഏറ്റവും കുറവ്, ഒരു ഡോക്‌ടർ മാത്രം.
ഡെൽഹി-109, ഉത്തർപ്രദേശ്- 79, പശ്‌ചിമ ബംഗാൾ-63, രാജസ്‌ഥാൻ- 43 എന്നിവയാണ് കൂടുതൽ ഡോക്‌ടർമാർ മരിച്ച മറ്റ് സംസ്‌ഥാനങ്ങൾ. അതേസമയം ഗോവ, ഉത്തരാഖണ്ഡ്, ത്രിപുര എന്നീ സംസ്‌ഥാനങ്ങളിൽ രണ്ടു വീതം ഡോക്‌ടർമാരും പഞ്ചാബിൽ മൂന്നു ഡോക്‌ടർമാരുമാണ് മരിച്ചത്.
ബിഹാറിൽ ഡോക്‌ടർമാർക്കിടയിൽ മരണ സംഖ്യ ഉയരാനുള്ള കാരണം പഠിക്കാൻ ഐഎംഎ ബിഹാർ ഘടകം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. മരണപ്പെട്ട ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം ധനസഹായം നൽകാനും ഐഎംഎ തീരുമാനിച്ചു.
കോവിഡിന്റെ ആദ്യ തരംഗത്തിൽ 748 ഡോക്‌ടർമാർ മരിച്ചതായി നേരത്തെ ഐഎംഎ വെളിപ്പെടുത്തിയിരുന്നു.
Read also: അധികാരം ലഭിച്ചാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കും; ദിഗ്‌വിജയ സിംഗ്