തിരുവനന്തപുരം: കടയ്‌ക്കാവൂരിൽ മാതാവ് മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ കേസെടുത്ത പോലീസിന് എതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റി. പോലീസ് കേസ് എടുത്തത് നടപടിക്രമങ്ങൾ പാലിച്ചല്ല. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്‌ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിന് റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്‌തിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദ പറഞ്ഞു.
മാതാവിനെ അറസ്‌റ്റ് ചെയ്‌തത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ ആണെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ പോലീസിന്റെ ആവശ്യപ്രകാരം കുട്ടിയെ കൗൺസിലിംഗ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ശുപാര്‍ശകളോ നിഗമനങ്ങളോ ഇല്ലാതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കുട്ടിയെ ദിവസങ്ങളോളം മാറ്റി നിർത്തി വേണം കൗൺസിലിംഗ് നടത്താൻ എന്നാണ് നിയമം. ഇത് പാലിക്കാത്തതിനാൽ കൗൺസിലിംഗ് റിപ്പോർട്ടിനും നിയമ സാധുത ഇല്ല.
പതിനാല് വയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് നൽകിയ കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കടയ്‌ക്കാവൂർ പോലീസാണ് അറസ്‌റ്റ് നടത്തിയത്. ഇവര്‍ ഇപ്പോള്‍ റിമാൻഡിലാണ്.
അതേസമയം, സഹോദരനെ പിതാവ് മർദ്ദിച്ച് മാതാവിനെതിരെ ആരോപണം ഉന്നയിക്കാൻ നിർബന്ധിച്ചതാണ് എന്ന് ഇളയ മകൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പിതാവ് തങ്ങളെ മർദ്ദിക്കുമായിരുന്നു. കേസിൽ കുടുക്കും എന്ന് മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകൻ പറഞ്ഞിരുന്നു.
ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് യുവതി മാറിത്താമസിക്കുകയും തുടര്‍ന്ന് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. കുട്ടികളേയും ഭര്‍ത്താവ് കൊണ്ടുപോയിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള കുട്ടിയാണ് യുവതിക്കെതിരെ മൊഴി നല്‍കിയത്. നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
യുവതി നിരപരാധി ആണെന്ന് ഇവരുടെ മാതാപിതാക്കളും പറഞ്ഞു. പോക്‌സോ കേസിനെതിരെ യുവതിയുടെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയേക്കും. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനാണ് തീരുമാനം.
Also Read: ഇടിയോട് കൂടിയ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്