ന്യൂഡെൽഹി: റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യഹരജിയിൽ സുപ്രീം കോടതി നടത്തിയ പരാമർശത്തിന് എതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ.
മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നൽകാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ് അർണബ് ഗോസ്വാമിക്ക് അനുവദിക്കുന്നത് എന്നായിരുന്നു കപിൽ സിബലിന്റെ ചോദ്യം. മഹാരാഷ്‌ട്ര സർക്കാരിനെ പ്രതിനിധീകരിച്ച് കപിൽ സിബലും കോടതിയിൽ ഹാജരായിരുന്നു.
ഹത്രസിൽ ബലാൽസത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവെയായിരുന്നു സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌ത് യുഎപിഎ ചുമത്തുന്നത്.
കേസുമായി സുപ്രീം കോടതിയെ സമീപിച്ച സിദ്ദിഖിനോട് കീഴ്‌ക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
ആത്‌മഹത്യ പ്രേരണകുറ്റത്തിന് അറസ്‌റ്റിൽ കഴിയുന്ന അര്‍ണബ് ജാമ്യം ആവശ്യപ്പെട്ട് കൊണ്ട് സുപ്രീം കോടതിയെ സമീപിച്ചതിന്റെ നാലാം ദിവസം ജാമ്യം ലഭിച്ചു. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢും ഇന്ദിര ബാനര്‍ജിയും അടങ്ങിയ അവധിക്കാല ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
കസ്‌റ്റഡിയില്‍ കഴിയുന്ന ഒരാള്‍ക്ക് ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്നും വ്യക്‌തി സ്വാതന്ത്ര്യം നിഷേധിക്കാന്‍ കോടതിക്ക് അവകാശമില്ലെന്നും വിഷയത്തില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഒരുമാസത്തോളമായി സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണ്. അവിടെ അദ്ദേഹത്തെ കാണുവാനോ സംസാരിക്കുവാനോ സിദ്ദിഖിന്റെ ഭാര്യയേയോ അഭിഭാഷകനേയോ ഇതുവരെയും അനുവദിച്ചിട്ടില്ല.
Read Also: ജെഎന്‍യുവിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും