കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് തീരും. അർജുനെ ഏഴ് ദിവസത്തേക്ക് കൂടി കസ്‌റ്റഡിയിൽ വാങ്ങാനാണ് കസ്‌റ്റംസിന്റെ തീരുമാനം. അർജുനിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇനിയും മനസിലാക്കാനുള്ള സാഹചര്യത്തിലാണ് കസ്‌റ്റഡി കാലാവധി നീട്ടാൻ കസ്‌റ്റംസ് തീരുമാനിച്ചത്.
സ്വർണക്കടത്ത് കേസിൽ അർജുൻ കുറ്റം സമ്മതിച്ചിട്ടില്ല. നിയമോപദേശം ലഭിച്ചതിനാലാണിത് എന്നാണ് കസ്‌റ്റംസിന്റെ വിലയിരുത്തൽ. കേസിൽ അർജുനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നു.
അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ് ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. ഇന്നലെ രാവിലെ 10.30ന് അഭിഭാഷകന് ഒപ്പം കൊച്ചിയിലെ കസ്‌റ്റംസ് ഓഫിസിൽ എത്തിയ അമലയെ ആറര മണിക്കൂറാണ് ചോദ്യം ചെയ്‌തത്. സാമ്പത്തിക സ്രോതസിനെ കുറിച്ചുള്ള ചോദ്യത്തിനു ഭാര്യാമാതാവാണ് പണം നൽകുന്നതെന്ന് അർജുൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അർജുന്റെ ഭാര്യയെ ചോദ്യം ചെയ്‌തത്.
അർജുന്റെ വഴിവിട്ട ഇടപാടുകളെക്കുറിച്ചു ഭാര്യക്ക് വ്യക്‌തമായ അറിവില്ലെന്നാണ് വിവരം. എന്നാൽ ടിപി വധക്കേസ് പ്രതികളുമായുള്ള അടുപ്പം സംബന്ധിച്ചു നിർണായക മൊഴികൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
Most Read: പെറുവിനെ തകർത്ത് കാനറികൾ ഫൈനലിൽ; ഇനി കാത്തിരിപ്പ്