കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. വെള്ളിയാഴ്ച ദുബായിൽ നിന്നും 186 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐഎക്സ്-344 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മുഴുവൻ യാത്രക്കാരെയും ഇന്നലെ രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നു . പൈലറ്റ് ഉൾപ്പെടെ 17 പേരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം 19 ആയി.
നിലവിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 100ലധികം പേർ ചികിത്സയിലാണ്. സാരമായി പരിക്കേറ്റവരെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നും പുറപ്പെട്ട വിമാനം ആയതിനാൽ ഇവരിൽ എത്ര പേർക്ക് കോവിഡ് ഉണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരുൾപ്പെടെ നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്നും സൂചനകളുണ്ട്.
മരണപ്പെട്ടവരുടെ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.
ക്യാപ്റ്റൻ ദീപക് വസന്ത് സാഥേ(60), സഹപൈലറ്റ് അഖിലേഷ് കുമാർ, യാത്രക്കാരായ രാജീവ് കോക്കല്ലുർ, കോഴിക്കോട് സ്വദേശി ഷറഫുദ്ദിൻ പിലാശ്ശേരി(35), നാദാപുരം സ്വദേശി മനാൽ അഹമ്മദ് (25), മലപ്പുറം തിരൂർ സ്വദേശികളായ സഹീർ സയിദ് (38), ശാന്ത (55), ഐമ (4), കോഴിക്കോട് ബാലുശ്ശേരി സ്വദേശി ജാനകി (55), പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ് (23), എടപ്പാൾ സ്വദേശി കെ. വി. ലൈലാബി (51), വെള്ളിമാട്കുന്ന് സ്വദേശി സഹീറ ബാനു (30) എന്നിവരുടെ വിവരങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്.