കൊച്ചി: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്‌തീന് വീണ്ടും സമൻസ് അയച്ചു എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. ചോദ്യം ചെയ്യലിന് സെപ്‌റ്റംബർ നാലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും എസി മൊയ്‌തീൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ഇഡി പുതിയ സമൻസ് അയച്ചത്.
പുതുപ്പള്ളി തിരഞ്ഞെടുപ്പിന് തലേന്നാണ് ചോദ്യം ചെയ്യൽ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിലാണ് ചോദ്യം ചെയ്യൽ. എസി മൊയ്‌തീന്റെ തെക്കുംകര പനങ്ങാട്ടുകരയിലെ വസതിയിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്‌തീനാണെന്ന് ഇഡി വ്യക്‌തമാക്കിയിരുന്നു.
കേസിൽ 15 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ബാങ്കിൽ പണയപ്പെടുത്തിയെന്നും ലോൺ നേടിയത് ഈ രേഖയുടെ അടിസ്‌ഥാനത്തിലാണെന്നും ഇഡി പറയുന്നു. കഴിഞ്ഞ ദിവസത്തെ റെയ്‌ഡിൽ 6 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തിയെന്നും 15 കോടി രൂപയുടെ മൂല്യം ഈ സ്വത്തുക്കൾക്ക് ഉണ്ടെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. എസി മൊയ്‌തീൻ, ഭാര്യ എന്നിവരുടെ ബാങ്കിൽ സ്‌ഥിരം നിക്ഷേപമായുള്ള 28 ലക്ഷം രൂപയും ഇതിൽ ഉൾപ്പെടും.
Most Read| പാചക വാതക വില കുറച്ചു കേന്ദ്രം; സബ്‌സിഡി പ്രഖ്യാപിച്ചു