തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സർവീസ് സഹകരണ ബാങ്കുകളിൽ ഇഡി റെയ്‌ഡ് തുടരുന്നു. തൃശൂർ, എറണാകുളം ജില്ലകളിലെ ഒമ്പതിടങ്ങളിലാണ് ഇഡി പരിശോധന തുടരുന്നത്. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്നുള്ള നാൽപ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു നിരവധി ബിനാമി ഇടപാടുകൾ നടന്നുവെന്ന് ഇഡി കണ്ടെത്തിയതിന്റെ തുടർച്ചയായാണ് പുതിയ പരിശോധന. കരുവന്നൂരിലെ തട്ടിപ്പ് പണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. എസി മൊയ്‌തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്ക് വഴി വെളുപ്പിച്ചതായാണ് വിവരം.
ഭാര്യയുടെയും ബന്ധുക്കളുടേയുമെല്ലാം പേരുകളിൽ അഞ്ചു അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു. ഈ അക്കൗണ്ടുകൾ നേരത്തെ ഇഡി മരവിപ്പിച്ചു. നിലവിൽ അക്കൗണ്ട് വഴി നടത്തിയ ഇടപാടുകൾ എന്തെല്ലാമാണെന്ന് അറിയാനാണ് ഇഡി സംഘമെത്തിയത്. ഒരു ദിവസം തന്നെ 50,000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകൾ എങ്ങനെ നടത്തിയെന്നതടക്കമാണ് പരിശോധിക്കുന്നത്. സതീഷ് കുമാറിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
നിലവിൽ ഇഡി കസ്‌റ്റഡിയിലാണ് ഇയാൾ. നാളെ മുൻമന്ത്രി എസി മൊയ്‌തീനെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇഡിയുടെ വ്യാപക പരിശോധന. കൂടുതൽ സിപിഎം നേതാക്കൾ കേസിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന. നേരത്തെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികളുടെയെല്ലാം വീടുകളിൽ ഒരേസമയം ഇഡി റെയ്‌ഡ് നടത്തിയിരുന്നു.
Most Read| പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; വനിതാ സംവരണ ബില്ലില്ല