തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജോയിന്റ് രജിസ്ട്രാർ റിപ്പോർട് സമർപ്പിച്ചു. സഹകരണ രജിസ്ട്രാർക്കാണ് റിപ്പോർട് സമർപ്പിച്ചത്. അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാൻ സഹകരണ രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട് പരിശോധിച്ച ശേഷമാകും തുടർ നടപടി. ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ പ്രാഥമിക വിവരങ്ങൾ പോലീസിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തേടിയിട്ടുണ്ട്. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ.
കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് വിവരം ലഭിച്ചിട്ടുണ്ട്. ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇഡി പരിശോധിക്കുന്നുണ്ട്.
ഒരു കുടുംബത്തിലെ തന്നെ നാല് പേർക്ക് വരെ 1 കോടി 20 ലക്ഷം രൂപയുടെ വായ്‌പ നൽകിയത് ബിനാമി ഇടപാടെന്ന് സംശയിക്കുന്നു. പ്രതികൾ നടത്തിയിരുന്ന തേക്കടി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും, സിഎംഎം ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: അനന്യ കുമാരിയുടെ മരണം; ആരോപണ വിധേയനായ ഡോക്‌ടറുടെ മൊഴിയെടുക്കും