തിരുവനന്തപുരം: ഉദ്യോഗാർഥി സമരത്തിലെ പ്രതിപക്ഷ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മുഖ്യമന്ത്രിയുടെ നീക്കം ആശ്ചര്യകരമെന്നും ഉമ്മൻചാണ്ടിയെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ഉദ്യോഗാർഥികളുടെ സമരം കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി സന്ദർശിച്ചിരുന്നു.
യുഡിഎഫ് ഭരണകാലത്തെ അപേക്ഷിച്ച് നിയമനങ്ങളും നിയമന ശുപാർശകളും എൽഡിഎഫ് സർക്കാർ അധികമായി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിനെ അപേക്ഷിച്ച് വിവിധ സർക്കാർ വകുപ്പുകളിൽ ഈ സർക്കാർ നിരവധി നിയമനങ്ങൾ നൽകി.
ഇപ്പോൾ നടക്കുന്ന സമരം ഉദ്യോഗാർഥികളുടെ താൽപ്പര്യത്തിന് വിരുദ്ധമാണ്. എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളുടെ കാലത്തെ പിഎസ്സി നിയമനങ്ങളെ സംബന്ധിച്ചുള്ള കണക്കുകളും മുഖ്യമന്ത്രി പുറത്തുവിട്ടു.
എൽഡിഎഫ് സർക്കാർ 4,012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. യുഡിഎഫ് സർക്കാർ ഈ കാലയളവിൽ 3,011 റാങ്ക് ലിസ്റ്റുകളാണ് പുറത്തുവിട്ടത്. 13,825 പോലീസ് നിയമനങ്ങൾ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അത് വെറും 4,791 നിയമനങ്ങൾ മാത്രമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Read also: ഡോളർ കടത്ത് കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ