ന്യൂഡെൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും വ്യക്‌തമാക്കിയിട്ടും കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇപ്പോഴുമെന്ന് മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു.
സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടിക്കെതിരേ കേരളത്തിലെ ജനങ്ങള്‍ ഒരു മാസമായി തെരുവില്‍ പ്രതിഷേധത്തിലാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. കേരളം സമര്‍പ്പിച്ച ഡിപിആറില്‍ പിഴവുകളുണ്ടെന്നും വിശദമായ പഠനം ആശ്യമാണെന്നും ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും വ്യക്‌തമാക്കിയതാണ്. പക്ഷേ, കേരള സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്.
ശബരി പദ്ധതിക്കായി 1000 കോടി മുതല്‍ മുടക്കാനില്ലെന്ന് പറഞ്ഞ കേരളം ഇപ്പോള്‍ ഒരു ലക്ഷം കോടിയുടെ പദ്ധതിയുമായി വരുന്നുവെന്നാണ് പറയുന്നത്. എവിടെ നിന്നാണ് ഈ പണം വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഭൂമി ഏറ്റെടുക്കലല്ലെന്നും സാമൂഹിക ആഘാത പഠനം മാത്രമാണ് നടത്തുന്നതെന്നുമാണ് കേരള സര്‍ക്കാര്‍ പറയുന്നത്.
സാമൂഹികാഘാത പഠനമെന്നാല്‍ ജനങ്ങളെ ഭയപ്പെടുത്തുകയല്ല. സര്‍വേയുടേയും സാമൂഹികാഘാത പഠനത്തിന്റേയും പേരില്‍ ജനങ്ങളുടെ ഭൂമിയില്‍ കല്ലുകള്‍ സ്‌ഥാപിക്കുകയാണ്. വീടുകളില്‍ അതിക്രമിച്ചു കയറിയാണ് കല്ലിടുന്നത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പോലീസിനെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്നും മുരളീധരൻ സഭയില്‍ പറഞ്ഞു.
Read Also: സ്വകാര്യ ബസ് സമരം; ക്രമീകരണം ഏർപ്പെടുത്തി കെഎസ്ആര്‍ടിസി