തിരുവനന്തപുരം: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കോവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര- സംസ്‌ഥാന സർക്കാർ സ്‌ഥാപനങ്ങൾ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്‌ഥരേ മാത്രമേ അനുവദിക്കൂ.
കാറ്റഗറി സി-യിൽ 25 ശതമാനം ഉദ്യോഗസ്‌ഥരേ മാത്രമേ അനുവദിക്കൂ. എ,ബി വിഭാഗത്തിൽ ബാക്കിവരുന്ന 50 ശതമാനം പേരും, സി കാറ്റഗറിയിൽ ബാക്കി വരുന്ന 75 ശതമാനം വരുന്ന എല്ലാ മേഖലയിലെ ഉദ്യോഗസ്‌ഥരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം. ഇവർക്ക് അതിനുള്ള ചുമതല നൽകാൻ ജില്ലാ കളക്‌ടർമാർ മുൻകൈ എടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാറ്റഗറി ഡി-യിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കു. ഡി വിഭാഗത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരേയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ക്ളസ്‌റ്ററുകളായി കണക്കാക്കണം. അതൊടൊപ്പം മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനവും നടപ്പിലാക്കും.
സംസ്‌ഥാനത്ത് ഇന്ന് 17,518 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 132 മരണം റിപ്പോർട് ചെയ്‌തു. 128489 ആണ് പരിശോധനകളുടെ എണ്ണം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 12.1 ആണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ടിപിആർ.
National News: പെഗാസസ്; മെഹബൂബ മുഫ്‌തിയടക്കമുള്ള കശ്‌മീരി നേതാക്കളുടെ ഫോണും ചോർന്നു