കൊച്ചി: കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാൻ ജനത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
കുറ്റവാളികളായ പൊലീസുകാരുടെ വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നിഷേധിക്കരുതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന പൊലീസിന്റെ വാദം ഹൈക്കോടതി തള്ളി.
കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്‌ഥരുടെ വിവരങ്ങൾ ആരാഞ്ഞ് ട്വന്റിഫോർ ചാനലാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഇതിനെ തുടർന്ന് വിവരാവകാശ കമ്മീഷൻ പൊലീസിനോട് വിവരങ്ങൾ തേടി. എന്നാൽ നൽകാൻ കഴിയില്ലെന്നായിരുന്നു പോലീസ് അറിയിച്ചത്. ഹരജിക്കാരൻ കോടതിയെ സമീപിച്ചതോടെ പോലീസ് നിലപാട് വ്യക്‌തമാക്കി.
ഇതോടെയാണ് ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. വിവരാവകാശ നിയമം പ്രകാരം വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ജസ്‌റ്റിസ് രാജ വിജയരാഘവൻ പറഞ്ഞു. അഴിമതി, മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വിവരങ്ങൾ ഒരുകാരണവശാലും ഒളിപ്പിക്കരുതെന്നും പോലീസിലെ കുറ്റവാളികളെ ജനം അറിയേണ്ടത് പൊതുതാൽപര്യത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
Read Also: ഷംസീറിനെ തോൽപ്പിക്കാൻ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ല; മുല്ലപ്പള്ളി