കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാലയുടെ ഉല്‍ഘാടനം ഇന്ന്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സർവകലാശാലയുടെ താത്കാലിക ആസ്ഥാന മന്ദിരം കൊല്ലം ജില്ലയിലെ അഷ്‌ടമുടിക്കായലിന്റെ തീരത്താണ്. ഇന്ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകലാശാല ഉല്‍ഘാടനം ചെയ്യും.
കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനും ആയ ശ്രീനാരായണ ഗുരുവിന്റെ പേരിലാണ് കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല പ്രവർത്തനം ആരംഭിക്കുന്നത്. ഇതോടെ കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി അവസാനിപ്പിച്ച് ഇവിടേക്ക് മാറും.
ഈ സർവകലാശാലയുടെ വിദൂര പഠന കേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ മേഖല കേന്ദ്രങ്ങളാക്കി മാറ്റും. നിലവിൽ വിദൂര പഠനം നടത്തുന്നവർക്ക് അവിടെത്തന്നെ പഠനം പൂർത്തിയാക്കാം. ഈ അധ്യയന വർഷം മുതൽ ഉള്ള പ്രവേശനം പൂർണമായും ഓപ്പൺ സർവകലാശാലയിൽ ആയിരിക്കും. മാനവിക വിഷയങ്ങൾക്കു പുറമേ സയൻസ് വിഷയങ്ങളിലും വിദൂര കോഴ്സുകൾ ഉണ്ടാവും.
ഇന്ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ അധ്യക്ഷത വഹിക്കും. ഈ കഴിഞ്ഞ സെപ്റ്റംബര്‍ 2ന്, ശ്രീനാരായണഗുരു ജയന്തി ദിനത്തിലാണ് മുഖ്യമന്ത്രി ഗുരുവിന്റെ പേരിലുള്ള ഓപ്പണ്‍ സർവകലാശാല ആരംഭിക്കുമെന്ന് അറിയിച്ചത്.
Also Read: മഡ്‌ഗാസ്‌കറിലെ ഇന്ത്യന്‍ എംബസി സോളാറിലേക്ക് മാറുന്നു; ഗാന്ധി ജയന്തിക്ക് ഉദ്ഘാടനം