ടൊറന്റോ: കാനഡയിൽ ഖലിസ്‌ഥാൻ നേതാവിനെ വെടിവെച്ചുകൊന്നു. ഖലിസ്‌ഥാൻ നേതാവ് ‘സുഖ്‌ദൂൽ സിങ്’ എന്ന സുഖ ദുൻകെയാണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. വിന്നിപെഗിൽ ബുധനാഴ്‌ച രാത്രിയിലാണ് സംഭവമെന്നാണ് സൂചന. ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിന് സമാനമാണ് ഇപ്പോഴത്തേതെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയ ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിലാണ് മറ്റൊരു കൊലപാതകം. ഹർദീപ് സിങ് നിജ്‌ജാറിന്റെ കൂട്ടാളിയാണ് സുഖ്‌ദൂൽ സിങ്. 17 കേസുകളാണ് ഇയാൾക്കെതിരെ ഇന്ത്യയിൽ നിലവിലുള്ളത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാജരേഖകളുമായി 2017ലാണ് സുഖ ദുൻകെ ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയത്.
ഇയാൾക്കതിരെ ഏഴ് ക്രിമിനൽ കേസികൾ നിലവിലുണ്ട്. നേരത്തെ നിജ്‌ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ 18നാണ് ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്‌ക്കുള്ളിൽ വെച്ച് അജ്‌ഞാതരായ രണ്ടുപേർ ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു.
അതേസമയം, ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെ, കാനഡയിലെ ഇന്ത്യക്കാരും ഇന്ത്യൻ വിദ്യാർഥികളും അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരൻമാരും അവിടേക്ക് യാത്ര ചെയ്യാൻ ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാൻ അഭ്യർഥിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
ഈയിടെയായി ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് നേരെയും ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്ക് എതിരു നിൽക്കുന്നവർക്ക് നേരെയും കാനഡയിൽ ഭീഷണികളുണ്ടായി. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. ഇന്ത്യാ വിരുദ്ധ കാര്യങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് പോകരുത്. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. കാനഡയിലേക്ക് പോകാനിരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!