ന്യൂഡെൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ബിജിപിക്കെതിരെ വ്യാപക പ്രചാരണം നടത്താൻ തീരുമാനിച്ച് കിസാൻ മോർച്ച. കർഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് കിസാൻ മോർച്ച ബിജെപിക്ക് എതിരെ നിലപാട് കടുപ്പിക്കുന്നത്.
യുപിയിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ആളുകൾക്ക് നിവേദനം നൽകാനും, ഗ്രാമങ്ങൾ തോറും ബിജെപിക്കെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും സംയുക്‌ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇത്തവണത്തെ ബജറ്റിൽ കർഷകരെയും കൃഷിയെയും കേന്ദ്രസർക്കാർ വലിയ രീതിയിൽ അവഗണിച്ചെന്നും, സമരം ചെയ്‌തതിന് കർഷകരോട് പക വീട്ടുന്നത് പോലെയാണ് കേന്ദ്രത്തിന്റെ നിലപാടെന്നും കിസാൻ മോർച്ച വ്യക്‌തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ബിജെപിക്കെതിരെ വ്യാപക പ്രചാരണം നടത്താൻ കിസാൻ മോർച്ച തീരുമാനിച്ചത്. കർഷകർ ഏറെ പ്രതീക്ഷയർപ്പിച്ച കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്‌ക്ക് വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ല. കർഷകരുടെ സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ കാർഷിക നിയമം പിൻവലിച്ചതിന് പിന്നാലെയുണ്ടായ ആദ്യത്തെ ബജറ്റായിരുന്നു കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.
Read also: സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ; ഡബ്ള്യുസിസിയുടെ ഹരജിയിൽ കക്ഷി ചേർന്ന് വനിതാ കമ്മീഷൻ