കൊച്ചി: സിനിമാ മേഖലയിലെ സ്‌ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ള്യുസിസി) ഫയല്‍ ചെയ്‌ത റിട്ട് ഹരജികളില്‍ കക്ഷി ചേരുന്നതിനുള്ള കേരള വനിതാ കമ്മീഷന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്‌ക, മാക്‌ട, അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്‌റ്റ് (അമ്മ) എന്നിവരാണ് എതിര്‍കക്ഷികള്‍.
മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ നിരവധി പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളാവുന്നുണ്ടെന്നും, തൊഴില്‍മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) മലയാള സിനിമാരംഗത്ത് നിലവിലില്ലെന്നും കാട്ടി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളുടെ സംഘടനയായ ഡബ്ള്യുസിസി 2022 ജനുവരി 16ന് കേരള വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് നല്‍കിയ അപേക്ഷ പ്രകാരം പഠിച്ച് റിപ്പോര്‍ട് നല്‍കാനായി നിയുക്‌തമാക്കപ്പെട്ട ജസ്‌റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും, ഇതേവരെ പരിഹാരമാര്‍ഗങ്ങള്‍ ഒന്നുമുണ്ടായില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
മലയാള സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്ന കേരള ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിയമപരമായ ബാധ്യത നിറവേറ്റാന്‍ ഇതുവരെ തയാറായിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയ ഡബ്യുസിസി ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) ഇല്ലാത്ത സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി ലഭ്യമാക്കരുത് എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Read Also: പഞ്ചാബ് കോൺഗ്രസ് രണ്ടാം ഘട്ട സ്‌ഥാനാര്‍ഥി പട്ടിക; യോഗം ഇന്ന്