അമൃത്‌സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്‌ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക യോഗം ഇന്ന്. അവശേഷിക്കുന്ന 31 സീറ്റുകളിലേക്കാണ് ഇനി കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ളത്. ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടികയില്‍ ഒന്‍പത് വനിതകളായിരുന്നു ഉണ്ടായിരുന്നത്.
കൂടാതെ നാല് മുന്‍മന്ത്രിമാരും രണ്ട് എഎപി വിമതരും ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിരുന്നു. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി സ്വന്തം മണ്ഡലമായ ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു സ്വന്തം മണ്ഡലമായ അമൃത്‌സർ ഈസ്‍റ്റിലുമാണ് മൽസരിക്കാനിരിക്കുന്നത്.
മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയും പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഭിന്നത സ്‌ഥാനാർഥി നിർണയത്തിലും പ്രകടമായിരുന്നു. തുടര്‍ന്ന് എഐസിസി മൂന്നംഗ ഉപസമിതി രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് അംബിക സോണി, പഞ്ചാബ് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ അജയ് മാക്കന്‍ എന്നിവരടങ്ങിയതാണ് ഉപസമിതി.
Read also: രാജ്യത്തെ താപനിലയങ്ങൾക്ക് പൂട്ടുവീഴും; കേരളത്തെ ബാധിക്കുമോ?