തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. ബിജെപി അനുഭാവി ധര്‍മരാജന്‍ ഏതെല്ലാം മണ്ഡലങ്ങളിലേക്ക് പണമെത്തിച്ചു എന്നത് അന്വേഷിക്കാനാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം. അന്വേഷണ റിപ്പോര്‍ട് തിരഞ്ഞെടുപ്പ് കമ്മീഷനും ഇഡിക്കും ഉടന്‍ സമര്‍പ്പിക്കും.
കൊടകരയില്‍ കള്ളപ്പണ കവര്‍ച്ച നടന്ന ശേഷം പോലീസിന് നല്‍കിയ മൊഴിയിലാണ് കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്ന് ധര്‍മരാജന്‍ പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ ധര്‍മരാജന്‍ കോന്നിയില്‍ പോയിരുന്നെന്നും ബിജെപി പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ നല്‍കാനായിരുന്നു കോന്നിയില്‍ പോയതെന്നും ഇയാൾ മൊഴി നൽകിയിരുന്നു.
എന്നാല്‍ ഇരിങ്ങാലക്കുട കോടതിയില്‍ ധര്‍മരാജന്‍ നല്‍കിയ ഹര്‍ജിയില്‍ കവര്‍ച്ച ചെയ്യപ്പെട്ട തുക ബിസിനസ് ആവശ്യത്തിനായി മാര്‍വാടി നല്‍കിയതാണ് എന്നായിരുന്നു വ്യക്‌തമാക്കിയിരുന്നത്. മൊഴികളിലെ വൈരുധ്യം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ധര്‍മരാജനും തമ്മിലുള്ള ബന്ധം വ്യക്‌തമാക്കുന്ന വിവരങ്ങളും കുറ്റപത്രത്തിലുണ്ട്.
Read also: 10 ലക്ഷത്തോളം ഡോസ് എത്തി; സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും