ഒഞ്ചിയം: മയക്കുമരുന്ന് കേസിൽ മകൻ പിടിയിലായ സാഹചര്യത്തിൽ മറ്റു വഴികൾ ഇല്ലാതെയാണ് കോടിയേരി രാജി വെക്കേണ്ടി വന്നതെന്ന് ആർഎംപി സംസ്‌ഥാന സെക്രട്ടറി എൻ വേണു.
മകൻ മയക്കു മരുന്ന് ബിസിനസിലൂടെ കോടികൾ സമ്പാദിച്ചു, എന്നാൽ ബിനീഷിനെ രക്ഷിക്കാനുള്ള കോടിയേരിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പാർട്ടി നേതാക്കളിൽ പലരും ഭരണം മുൻനിർത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്ന വിവരങ്ങൾ പുറത്ത് വന്നുകഴിഞ്ഞു. സംഭവത്തിൽ കോടിയേരിയുടെ പങ്ക് പകൽ പോലെ വ്യക്‌തമാണ്.
കോടിയേരി മകനുമൊത്ത് താമസിക്കുന്ന വീട്ടിൽ ഇഡി റെയ്‌ഡ് നടത്തിയപ്പോൾ പിന്നീട് നടന്ന നാടകങ്ങൾ ഒക്കെ കോടിയേരിയുടെ പങ്കാണ് കാണിക്കുന്നത്. ഉടനെ എകെജി സെന്ററും വിഷയത്തിൽ ഇടപെട്ടു.
ബാലാവകാശ കമ്മീഷനെ അയച്ച് ഇഡിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതും വിലപ്പോയില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ കോടിയേരിക്ക് പടി ഇറങ്ങേണ്ടിവന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ജനകീയ അടിത്തറ തകരുമെന്നും വേണു പറഞ്ഞു.
Read Also: മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് ; എംസി കമറുദ്ദീൻ, കെഎം ഷാജി വിഷയം ചർച്ചയാകും