കോഴിക്കോട്: ചേവരമ്പലത്ത് കൊല്ലം സ്വദേശിയായ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഇന്ന് അറസ്‌റ്റിലായ പ്രതികളെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോഴിക്കോട് അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരെയാണ് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അതേസമയം, തെളിവെടുപ്പിനിടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി പ്രതികളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
തലയോട് വനമേഖലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ചേവായൂർ പോലീസ് ഇന്ന് നിജാസ്, ഷുഹൈബ് എന്നിവരെ അറസ്‌റ്റ് ചെയ്‌തത്. കേസിലെ മറ്റു പ്രതികളായ അജ്‌നാസ്, ഫഹദ് എന്നിവരെ ഇന്നലെ രാത്രിയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഫഹദ് ലഹരിക്ക് അടിമയായിരുന്നെന്ന് പോലീസ് പറഞ്ഞു. അജ്‌നാസ് ടിക്‌ടോക് വഴിയാണ് കൊല്ലം സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്‌ച കോഴിക്കോട് എത്തിയ യുവതിയെ അജ്‌നാസും ഫഹദും ചേർന്ന് കാറിൽ ചേവരമ്പലത്തെ ഒരു സ്വകാര്യ ഹോട്ടലിൽ എത്തിച്ചിരുന്നു.
തുടർന്ന്, മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ നാലുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും ചെയ്‌തിരുന്നു. അബോധാവസ്‌ഥയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. ക്രൂര പീഡനമാണ് നടന്നത്. മദ്യവും മയക്കുമരുന്നും നൽകി അർധ മയക്കത്തിലാക്കിയായിരുന്നു പീഡനം. പീഡനത്തിനിരയായ യുവതി ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
Read Also: മിഠായി തെരുവിലെ തീപിടുത്തം; വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സിന്റെ റിപ്പോർട്