ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് സ്‌പിൽവേ ഷട്ടറുകൾ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അധികൃതർ. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്‌തത നിലവിൽ ഇടുക്കി ഡാമിനുണ്ട്. .
അതിനാൽ ആശങ്ക വേണ്ടെന്നും മുൻകരുതലിന്റെ ഭാഗമായാണ് റെഡ് അലർട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്‌റ്റന്റ് എഞ്ചിനീയർ പിബി സാജു പറഞ്ഞു. ഇന്ന് രാവിലെ 7.30ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽവേകൾ തുറന്നത്. 3,4 സ്‌പിൽവേ ഷട്ടറുകളാണ് 30 സെന്റി മീറ്റർ വീതം ഉയർത്തിയത്.
സെക്കന്റിൽ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. 2335 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. ആദ്യമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വള്ളക്കടവിൽ വൈകിയാണ് വെള്ളമെത്തിയത്.
നിലവിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. ഇത് വലിയ ആശ്വാസകരമാണെന്നാണ് പ്രദേശവാസികളുടെ പ്രതികരണം. ജല നിരപ്പ് ഉയരുമെന്നതിനാൽ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് നിന്നും ആളുകളെ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഡാം തുറക്കുന്നതിന് മുന്നോടിയായി റവന്യൂ മന്ത്രി കെ രാജൻ സ്‌ഥലം സന്ദർശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി അറിയിച്ചു.
Read Also: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി