തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നലെ മുതല്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ആകെ 100 സര്‍വീസുകള്‍ മാത്രമാണ് അധികമായി ഓടിയത്. ജീവനക്കാരുടെ കുറവും, ബസുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതെ കിടക്കുന്നതും എല്ലാ സര്‍വീസുകളും ആരംഭിക്കുന്നതിന് വിലങ്ങുതടിയായി മാറി. സംസ്‌ഥാനത്ത് ആകെയുള്ളത് 5500 കെഎസ്ആര്‍ടിസി സര്‍വീസുകളാണ്. ഇതില്‍ 2800 സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ വരെ ഓടിയത്.
കെഎസ്ആർടിസിയില്‍ പൊതു സ്‌ഥലംമാറ്റം നടക്കാഞ്ഞതാണ് ജീവനക്കാരുടെ വലിയ കുറവിന് കാരണമെന്ന് എംഡി വ്യക്‌തമാക്കി. ഒപ്പം തന്നെ ജീവനക്കാരെ കിട്ടാനില്ലാത്തതും വലിയ പ്രശ്‌നമായി തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ മതിയായ ജീവനക്കാരുടെ കുറവിനൊപ്പം കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആര്‍ടിസി ബസുകളും. നിലവില്‍ ഏകദേശം 1500 ബസുകളാണ് പ്രവര്‍ത്തന ക്ഷമമല്ലാതെ തുടരുന്നത്. അടുത്ത ഒരാഴ്‌ചക്കുള്ളില്‍ ഇവയുടെ പണികള്‍ പൂർത്തിയാക്കി നിരത്തിലിറക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് എംഡി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് നിലവില്‍ കോവിഡ് വ്യാപനത്തിലുണ്ടായ അയവും, ഓഫീസുകളും മറ്റും സാധാരണ നിലയിലേക്ക് തിരികെ വരുന്നതും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാക്കി. അതിനാല്‍ തന്നെ പൊതു ഗതാഗതത്തെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം ഇപ്പോള്‍ വലിയ രീതിയില്‍ കൂടുകയാണ്. ആ സാഹചര്യത്തിലാണ് എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും പുനഃരാരംഭിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ എല്ലാ പരിഹരിച്ച് അടുത്ത ആഴ്‌ചയോടെ എല്ലാ സര്‍വീസുകളും നിരത്തിലിറക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി കെഎസ്ആര്‍ടിസി എംഡി വ്യക്‌തമാക്കി.
Read also : എസ്‌വൈഎസിന്റെ മാനവസേവാ കേന്ദ്രമായ ‘സാന്ത്വന സദനം’ സമർപ്പണ സമ്മേളനം ആരംഭിച്ചു