തിരുവനന്തപുരം : കേരളത്തിൽ ഉടനീളം കെഎസ്ആർടിസിയുടെ പെട്രോൾ-ഡീസൽ പമ്പുകൾ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. ഇതിലൂടെ പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയും, കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് സംസ്‌ഥാനത്തുടനീളം 67 പമ്പുകൾ ആരംഭിക്കാനാണ് തീരുമാനം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 8 പമ്പുകളാണ് ആരംഭിക്കുക. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലായി 100 ദിവസത്തിനകം പമ്പുകൾ ആരംഭിക്കും. കെഎസ്ആർടിസിയുടെ, നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റ് കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത്.
കെഎസ്ആർടിസി നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പമ്പുകൾ ആരംഭിക്കുന്നതോടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഡീലർ കമ്മീഷനും, സ്‌ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് ഇതിലൂടെ അധികൃതർ പ്രതീക്ഷിക്കുന്നത്. പമ്പുകൾ ആരംഭിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യത ഇല്ലെന്നും, മുഴുവൻ ചിലവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് മുടക്കുന്നതെന്നും മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി.
Read also : ശ്‌മശാനത്തിലെ മൃതദേഹ അവശിഷ്‌ടങ്ങൾ ബീച്ചിൽ തള്ളി; കണ്ണൂർ കോർപറേഷനെതിരെ നടപടി